Thursday, 15 September 2016

റാഫേലിനൊപ്പം മെറ്റോർ മിസൈൽ, പ്രതിരോധത്തിൽ ഇന്ത്യ ലോകശക്തി!

ഉണ്ണി കൊടുങ്ങല്ലൂര്‍

റാഫേലിനൊപ്പം മെറ്റോർ മിസൈൽ, പ്രതിരോധത്തിൽ ഇന്ത്യ ലോകശക്തി!

അതീവ പ്രഹരശേഷിയുള്ള മെറ്റോർ മിസൈലുകൾ (എയർ ടു എയർ മിസൈൽ) വഹിക്കുന്നതാകും ഇന്ത്യ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റാഫേൽ പോർ വിമാനങ്ങളെന്നു റിപ്പോർട്ട്. പേരിന്റെ‌ അർഥം സൂചിപ്പിക്കും പോലെ കൊള്ളിമീൻ കണക്കെ ശത്രുപാളയത്തിൽ പാഞ്ഞെത്തി ലക്ഷ്യം പൂർത്തീകരിക്കാൻ ശേഷിയുള്ളതാണു മെറ്റോർ മിസൈലുകൾ. റഡാർ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇവ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നാണ്.
60,000 കോടി രൂപയ്ക്കാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ റാഫേൽ ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത്. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗത്തിലും (1.8 മാക്) 3700 കിലോമീറ്റർ ഉയരത്തിലും സഞ്ചരിക്കാൻ കഴിയുന്ന ഇതിലേക്കു മെറ്റോർ മിസൈൽ കൂടിയെത്തുന്നതോടെ ലോകത്തെത്തന്നെ ഏറ്റവും മികച്ച എയർ ഫൈറ്റർ ശേഷിയിലേക്ക് ഇന്ത്യയും എത്തും.
യൂറോപ്പിലെ മിസൈൽ നിർമാതാക്കളായ എംബിഡിഎ ആണു മെറ്റോറിന്റെ സൃഷ്ടാക്കൾ. 100 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താൻ മെറ്റോറിനു കഴിയും. ലോകത്ത് ഈ ഇനത്തിൽ ഇപ്പോഴുള്ള മിസൈലുകളേക്കാൾ ആറിരട്ടി കൈനറ്റിക് ശക്തി മെറ്റോറിനുണ്ട്. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിൾ ഡക്ട് റോക്കറ്റാണ് ഇതിന്റെ‌ പ്രധാന സവിശേഷത.
വിക്ഷേപണം നടക്കുന്നതോടെ മറ്റ് എയർ ടു എയർ മിസൈലുകളിലേതു പോലെ ഒരു ഖര ഇന്ധന ബൂസ്റ്റർ മെറ്റോറിന്റെ കുതിപ്പ് ത്വരിതപ്പെടുത്തും. കതിച്ചു പായുന്നതിനിടെ മെറ്റോറിന്റെ‌ എൻജിനിലേക്കു ശക്തമായ ഓക്സിജൻ പ്രവാഹമുണ്ടാകും. ഇത് വേഗത വർധിപ്പിക്കും. അമേരിക്കയുടെ AIM-120D മിസൈലിന്റെ വേഗതയിലേക്ക് (മാക് 4) മെറ്റോറിനെ കൊണ്ടെത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ സാങ്കേതികത. പാക്കിസ്ഥാനും ചൈനയ്ക്കും ഇത്രയും പ്രഹരശേഷിയുള്ള എയർ ടു എയർ മിസൈൽ ഇല്ല.
ഇന്ധനക്ഷമതയുടെ കാര്യത്തിലും മെ‌റ്റോർ മുൻപന്തിയിലാണ്. വിക്ഷേപണ സമയത്ത് ഇന്ധന ഉപയോഗം തുലോം കുറവും ലക്ഷ്യം പൂർത്തീകരിക്കേണ്ട നിമിഷങ്ങളിൽ കൂടുതൽ ഉപയോഗവുമാണ് ഇന്ധന ഉപയോഗത്തിന്റെ‌ പ്രത്യേകത. 36 റാഫേൽ യുദ്ധവിമാനങ്ങളാണു ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. ഇതു സംബന്ധിച്ച ഉടമ്പടിയിൽ ഇരു രാജ്യങ്ങളും വൈകാതെ ഒപ്പുവയ്ക്കുമെന്നാണു റിപ്പോർട്ട്. 2019ൽ ആദ്യ വിമാനം ഇന്ത്യയ്ക്കു കൈമാറുമെന്നാണു സൂചന. 

No comments :

Post a Comment