Tuesday, 10 January 2017

പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്

ഉണ്ണി കൊടുങ്ങല്ലൂര്‍
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്
കേരളത്തിലെ എറണാകുളം ജില്ലയില്‍ ആലുവാ താലുക്കിലാണ് ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചു തൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാര്‍ത്ഥിച്ചുപോന്നു. ഒരിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം
വര്‍ഷത്തില്‍ 12 ദിവസം മാത്രമാണ് ഇവിടെ പാര്‍വ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങള്‍. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുമ്പ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കല്‍ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതില്‍ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സര്‍വ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടര്‍ന്ന് ഭക്തന്റെ യാചനയുടെ ഫലമായി വര്‍ഷത്തില്‍ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളില്‍ ദേവിയുടെ സാന്നിധ്യം ഭക്തര്‍ അറിയുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 11ന് രാത്രി 8നാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസങ്ങള്‍ മാത്രമാണ് മംഗല്യവരദായിനിയായ ശ്രീപാര്‍വതീദേവിയുടെ നട തുറക്കുക. കേരളത്തിലും പുറത്തനിന്നും ലക്ഷക്കണക്കിന് പേര്‍ വന്നെത്തുന്ന ഉത്സവമാണ് നടതുറപ്പ്.
50000 പേര്‍ക്ക് സുരക്ഷിതമായി കാത്തിരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇപ്രാവശ്യം നടപ്പന്തല്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. 20000 ചതുരശ്രമീറ്ററാണ് വിസ്തീര്‍ണം.
പന്ത്രണ്ട് ദിവസവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അന്നദാനം നടത്തും. അരവണ പായസവും അവില്‍ നിവേദ്യവും ഉണ്ണിയപ്പവും പ്രസാദമായി നല്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ക്യൂവില്‍ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ക്ഷേത്രം ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്‍പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്‌. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ്‌ മംഗല്യ നിധി പ്രവര്‍ത്തനം ഈ വര്‍ഷവും നടക്കുന്നുണ്ട്‌. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ഈ വര്‍ഷവും മൂതല്‍ ഇന്‍ഷ്വുറന്‍സ്‌ സുരക്ഷയും എര്‍പ്പെടുത്തിയിട്ടുണ്ട്‌.
LikeShow more reactions
Comment

No comments :

Post a Comment