Thursday, 5 January 2017

തമിഴ്നാട്ടിൽ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; പരിശോധന തുടരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

തമിഴ്നാട്ടിൽ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; പരിശോധന തുടരുന്നു

ചെന്നൈ∙ ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാല അടക്കം ബുഹാരി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഒാഫിസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ ആദായ നികുതി പരിശോധനകളിൽ 400 കോടിയിലേറെ രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ കണ്ടെത്തിയതായി വിവരം. ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാല സ്ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ ബി.എസ്.അബ്ദുറഹ്മാന്റെ മക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്ന പരിശോധനയിലാണ് 420 കോടിയോളം രൂപയുടെ അനധികൃത സ്വത്തു സംബന്ധിച്ച രേഖകൾ ലഭിച്ചത്.
അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച ബുഹാരി, ഇടിഎ ഗ്രൂപ്പുകളുടെയും ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാലയുടെയും ഒാഫിസുകളിൽ ബുധനാഴ്ച ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ അൻപതിലേറെ ഇടങ്ങളിലടക്കം രാജ്യത്തുടനീളം എഴുപത്തിയഞ്ചിലധികം സ്ഥലങ്ങളിലാണു പരിശോധന. തമിഴ്നാട്ടിൽ രാമനാഥപുരം, മധുര, തൂത്തുക്കുടി എന്നിവിടങ്ങളിലും‌ം പരിശോധന നടക്കുന്നുണ്ട്.
ചെന്നൈയിൽ നുങ്കമ്പാക്കത്തുളള റഹ്മാന്റെ വസതി, ഖാദർ നവാസ് ഖാൻ റോഡിൽ മരുമകൻ ഹാലിദിന്റെ ഉടമസ്ഥതയിലുള്ള‌ കെട്ടിടം, മൂർസ് റോഡിൽ ബി.എസ്. അബ്ദുറഹ്മാൻ സർവകലാശാലയുടെ കേന്ദ്ര ഒാഫിസ്, സാലിഗ്രാമത്തിലും മൈലാപൂരിലെ സിറ്റി സെന്റർ മാളിലുമുളള ഇടിഎ ഗ്രൂപ്പിന്റെ ഓഫിസുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. സർവകലാശാല കൂടാതെ റിയൽ എസ്റ്റേറ്റ്, ഉൗർജം, ഇൻ‌ഷുറൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ബുഹാരി ഗ്രൂപ്പിനുണ്ട്. റഹ്മാന്റെ നേതൃത്വത്തിൽ വിദേശ പങ്കാളിത്തത്തോടെ ദുബായ് കേന്ദ്രമായി ആരംഭിച്ച സംരംഭമാണു ഇടിഎ ഗ്രൂപ്പ്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ചെന്നൈ കേന്ദ്രമായി നടത്തിയ മൂന്നാമത്തെ വൻ കളളപ്പണ വേട്ടയാണിത്. തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമമോഹന റാവുവിന്റെയും മകന്റെയും വീടുകൾ, സെക്രട്ടറിയേറ്റ് തുടങ്ങിയ ഇടങ്ങളിൽ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു. ഇതിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് ഏതാനും നാളുകൾക്കു മുൻപു നടത്തിയ പരിശോധനകളിൽ 170 കോടി രൂപയും 130 കിലോയോളം സ്വർണവും പിടിച്ചെടുത്തതിനെ തുടർന്നു വ്യവസായി ശേഖർ റെഡ്ഡി അടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു.

No comments :

Post a Comment