Showing posts with label ബ്രിട്ടന്‍. Show all posts
Showing posts with label ബ്രിട്ടന്‍. Show all posts

Friday, 24 June 2016

ബ്രിട്ടൻ പുറത്തു പോകുമ്പോൾ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും? 10 വസ്തുതകൾ

ജനഹിതപരിശോധനയുടെ വോട്ടുകൾ എണ്ണുന്നു.
ജനഹിതപരിശോധനയുടെ വോട്ടുകൾ എണ്ണുന്നു.

ബ്രിട്ടൻ പുറത്തു പോകുമ്പോൾ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും? 10 വസ്തുതകൾ

മുംബൈ∙ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തിന് (ബ്രെക്‌സിറ്റ്) ജനഹിതം അനുകൂലമാകുമ്പോൾ അത് ഇന്ത്യയുടെ ബിസിനസ് താൽപര്യങ്ങൾക്കു മാത്രമല്ല സാമ്പത്തിക സുസ്‌ഥിതിക്കും ദോഷകരമായേക്കാമെന്നാണ് സൂചനകൾ. വിദേശ വിപണികളിലെ ശക്‌തമായ ചലനങ്ങൾ ഇന്ത്യൻ വിപണിയിൽ സൃഷ്‌ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും നിസ്സാരമായിരിക്കില്ലെന്നാണ് അനുമാനം.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം കഴിഞ്ഞ വർഷം ആറു ലക്ഷം കോടി രൂപയുടേതായിരുന്നു. ഇതിന്റെ അഞ്ചിലൊന്നും ഇന്ത്യ – ബ്രിട്ടൻ വ്യാപാരത്തിന്റേതും. ഇത്ര വലിയ വ്യാപാരമാണ് ആശങ്കയുടെ നിഴലിലായിരിക്കുന്നത്. ബ്രിട്ടൻ പിന്മാറുകയാണെങ്കിൽ യൂറോപ്പ് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കു വഴുതിവീഴുമെന്നാണു നിരീക്ഷകരുടെ പക്ഷം. അതാകട്ടെ, ഇന്ത്യ – ഇയു വ്യാപാരത്തെ തളർത്തും. യൂറോപ്പിലെ മാന്ദ്യം ജപ്പാനിലേക്കും തുടർന്നു യുഎസിലേക്കും വ്യാപിച്ചേക്കാമെന്നും നിരീക്ഷകർ മുന്നറിയിപ്പു നൽകുന്നു.
∙ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ 13% യൂറോയിലും ഏഴു ശതമാനം ബ്രിട്ടീഷ് പൗണ്ടിലും. ബ്രിട്ടന്റെ പിന്മാറ്റം ഈ നാണയങ്ങളുടെ മൂല്യം ഇടിക്കുമെന്നു സാമ്പത്തിക വിദഗ്‌ധർ.
∙ യൂറോയ്‌ക്കും പൗണ്ടിനും സംഭവിക്കുന്ന മൂല്യ ശോഷണം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ഒരു പരിധി വരെ ദുർബലമാക്കും.
∙ ബ്രിട്ടന്റെ പിന്മാറ്റം യുഎസ് ഡോളറിനു കരുത്തേകും. ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്‌ക്ക് ഇതു തിരിച്ചടിയായേക്കും
∙ ബ്രിട്ടനിലെ ഇന്ത്യൻ സംരംഭങ്ങൾക്കാണു വലിയ ഭീഷണി. യൂണിയനിൽനിന്നു പിന്മാറുമ്പോൾ ബ്രിട്ടനു പുതിയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ഇന്ത്യൻ കമ്പനികളെ ഇതു സമ്മർദത്തിലാക്കിയേക്കാം.
∙ ടാറ്റ മോട്ടോഴ്‌സിന്റേതുൾപ്പെടെയുള്ള എണ്ണൂറിലേറെ സംരംഭങ്ങളാണു സമ്മർദത്തിലാകുക. ഹിതപരിശോധനയ്‌ക്കു മുൻപുള്ള ദിവസങ്ങളിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയിലുണ്ടായ ഇടിവുതന്നെ ആശങ്കയുടെ ആഴം വ്യക്‌തമാക്കിയിരുന്നു.
∙ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നു ബ്രിട്ടനിലേക്കുമുള്ള പ്രത്യക്ഷ നിക്ഷേപത്തിനു ബ്രിട്ടന്റെ പിന്മാറ്റം ഇടയാക്കിയേക്കും
∙ ഇന്ത്യയിൽനിന്നു നെതർലൻഡ്‌സ്, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലേക്കുള്ള പ്രത്യക്ഷ നിക്ഷേപത്തെയും മാറുന്ന സാഹചര്യങ്ങൾ ബാധിച്ചേക്കാം.
∙ ബ്രിട്ടന്റെ പുറത്തുപോക്ക് വിദേശനാണ്യ വിപണിയിൽ വൻ ചലനങ്ങളുണ്ടാക്കും. ഓഹരി, കടപ്പത്ര വിപണികളിലും ഉൽപന്ന അവധി വ്യാപാര വിപണിയിലും കനത്ത പ്രത്യാഘാതം അനുഭവപ്പെടും.
∙ സ്വർണത്തിന്റെ രാജ്യാന്തര വിലയിൽ 10% വരെ മുന്നേറ്റമുണ്ടാകാം
∙ ക്രൂഡ് ഓയിൽ വിപണിയിലും പ്രത്യാഘാതമുണ്ടാകാം.
ബ്രെക്സിറ്റിന് എതിരായ പ്രചാരണത്തിനു ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, സിറ്റി, ജെപി മോർഗൻ എന്നീ ധന സ്ഥാപനങ്ങൾ വൻ തുക സംഭാവന നൽകിയതിൽനിന്നുതന്നെ ബിസിനസ് ലോകത്തിന്റെ ആശങ്ക വ്യക്തമായിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറുമ്പോൾ ലോകമാകെ സംഭവിച്ചേക്കാവുന്ന ആസ്തി നഷ്ടം ഭീമമായിരിക്കുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പല വൻകിട വിദേശ കമ്പനികളും ബ്രിട്ടൻ വിട്ടുപോയേക്കാം. ലോക സാമ്പത്തിക ഭൂപടത്തിൽ ലണ്ടന്റെ പ്രാമുഖ്യം ഇല്ലാതാകുകയും ചെയ്യും.

ബ്രെക്‌സിറ്റ്' ഫലം: ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു


'ബ്രെക്‌സിറ്റ്' ഫലം: ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു



ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ച നോതാവാണ് കാമറോണ്‍. എന്നാല്‍ ഇതിന് വിപരീതമായിരുന്നു ഹിതപരിശോധനാ ഫലം.
June 24, 2016, 01:10 PM IST
ലണ്ടന്‍: മൂന്ന് മാസത്തിനുശേഷം രാജിവെക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. 'ബ്രെക്‌സിറ്റ്' ഹിതപരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ച നോതാവാണ് കാമറോണ്‍. എന്നാല്‍ ഇതിന് വിപരീതമായിരുന്നു ഹിതപരിശോധനാ ഫലം.
ബ്രിട്ടന് പുതിയ നേതൃത്വമുണ്ടാകുമെന്ന് ഡേവിഡ് കാമറോണ്‍ പറഞ്ഞു. എന്നാല്‍ മൂന്ന് മാസംകൂടി പ്രധാനമന്ത്രിപദത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ അഭിപ്രായത്തെ മാനിക്കണമെന്ന് പറഞ്ഞ അദ്ദേഹം ബ്രിട്ടന്റെ സാമ്പത്തികനില ഭദ്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
1957 ല്‍ രൂപംകൊണ്ട യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയാണ് യൂറോപ്യന്‍ യൂണിയന്റെ ആദ്യരൂപം. അതില്‍ ചേരാന്‍ മടിച്ചുനിന്ന ബ്രിട്ടന്‍ ഒരു ഹിതപരിശോധനയിലൂടെയാണ് അതില്‍ അംഗമായത്. എന്നാല്‍ യൂണിയനില്‍ അംഗമായകാലം മുതല്‍തന്നെ ബ്രിട്ടീഷുകാരില്‍ ഒരു വിഭാഗത്തിന് അതില്‍ സംശയമുണ്ടായിരുന്നു.
തീവ്ര യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ കക്ഷിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ ഉദയമാണ് ഹിതപരിശോധനയിലേയ്ക്ക് കാമറോണിനെ നയിച്ചത്. 2013ല്‍ ഒരു പൊതു ചടങ്ങില്‍വച്ചായിരുന്നു കാമറോണിന്റെ വാഗ്ദാനം. 2015ല്‍ കാമറോണ്‍ രണ്ടാമതും അധികാരത്തിലെത്തിയതോടെ ഹിതപരിശോധന യാഥാര്‍ത്ഥ്യമായി.
എന്നാല്‍ ചരിത്രപരമായ മണ്ടത്തരം എന്നാണ് കാമറോണിന്റെ നടപടിയെ ലോകനേതാക്കള്‍ വിശേഷിപ്പിച്ചത്. ഹിതപരിശോധനയ്ക്ക് അനുമതി നല്‍കുമ്പോഴും യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നനിലപാടാണ് കാമറോണ്‍ എടുത്തത്. എന്നാല്‍ കാമറോണിന്റെ നിലപാട് തള്ളക്കൊണ്ടാണ് ജനങ്ങള്‍ യൂണിയന്‍ വിടണം എന്ന് വിധി എഴുതിയത്.