ഭൂമിയില്‍ ഇപ്പോള്‍ കാണപ്പെടുന്ന കാര്‍ബണ്‍ എത്താന്‍ കാരണമായതെന്ന് കരുതുന്ന കൂട്ടിയിടി ചിത്രകാരന്റെ ഭാവനയില്‍. ഭൂമിക്ക് പ്രായം വെറും 10 കോടി വര്‍ഷം മാത്രമുള്ളപ്പോഴാണ് കൂട്ടിയിടി നടന്നത്. ചിത്രം കടപ്പാട്: A. Passwaters/Rice University
ഭൂമിയിലെ ജീവന്‍ മറ്റൊരു ഗ്രഹവുമായുള്ള കൂട്ടിയിടിയുടെ ഫലമെന്ന് പഠനം
ബുധന് സമാനമായ ഒരു ചെറുഗ്രഹവുമായി 440 കോടി വര്‍ഷം മുമ്പുണ്ടായ കൂട്ടിയിടി വഴിയാണ് ഭൂമിയില്‍ ജീവന്റെ അടിസ്ഥാനഘടകമായ കാര്‍ബണ്‍ എത്തിയതെന്ന് പഠനം. ഇന്ത്യന്‍വംശജനായ രാജ്ദീപ് ദാസ്ഗുപ്തയുടെ നേതൃത്വത്തിലുള്ളതാണ് പഠനം
കാര്‍ബണ്‍ സംയുക്തങ്ങളാണ് ഭൂമിയിലെ ജീവന്റെ അടിസ്ഥാനം. ഇപ്പോഴുള്ള കാര്‍ബണ്‍ മുഴുക്കെ ഭൂമിയില്‍ എത്തിയത് 440 കോടി വര്‍ഷം മുമ്പ് ഭൂമിയും ബുധന് സമാനമായ ഒരു നവജാതഗ്രഹവുമായി നടന്ന കൂട്ടിയിടി വഴിയാണത്രേ.
അമേരിക്കയില്‍ റൈസ് സര്‍വകലാശാലയിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ രാജ്ദീപ് ദാസ്ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. പുതിയ ലക്കം 'നേച്ചര്‍ ജിയോസയന്‍സ്' ജേര്‍ണലില്‍ ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
ഭൂമിയിലെ കാര്‍ബണ്‍ അധിഷ്ഠിത ജീവന്റെ അടിസ്ഥാനം അങ്ങനെയെങ്കില്‍ പ്രാചീനകാലത്ത് നടന്ന ആ കൂട്ടിയിടിയാണ്. ഇതരഭാഗങ്ങളില്‍ കാര്‍ബണ്‍ കാണപ്പെടുന്നുവെങ്കിലും, ഭൂമിയുടെ അകക്കാമ്പില്‍ എന്തുകൊണ്ട് കാര്‍ബണ്‍ എത്തിയില്ല എന്നും റൈസ് സംഘത്തിന്റെ പഠനം വിശദീകരിക്കുന്നു.
ഭൂമി അതിന്റെ ബാല്യത്തില്‍ അമിതമായ അഗ്നിപര്‍വ്വത പ്രവര്‍ത്തനം മൂലം അത്യുഷ്ണമുള്ള, ഉരുകിയ നിലയ്ക്കുള്ള ഗോളമായിരുന്നു. അത്തരമൊരു ചൂടേറിയ അവസ്ഥയില്‍ ഭൂമിയിലെ കാര്‍ബണ്‍ മുഴുവന്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത.
നരകതുല്യമായ ആ അവസ്ഥ പിന്നിട്ട് ഭൂമി തണുത്തുറഞ്ഞപ്പോള്‍ ഇവിടെ കാര്‍ബണ്‍ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍, കാര്‍ബണ്‍ അടിസ്ഥാനമായി ഭൂമിയിലെങ്ങനെ ജീവന്‍ ഉത്ഭവിച്ചു? ശാസ്ത്രലോകത്തെ കുഴയ്ക്കുന്ന പ്രശ്‌നമാണിത്.
ഈ വിഷമപ്രശ്‌നത്തിനാണ് ദാസ്ഗുപ്തയും സംഘവും ഉത്തരം നല്‍കുന്നത്. ആരംഭകാലത്ത് കഠിനമായ ചൂടില്‍ ഭൂമിയിലെ കാര്‍ബണ്‍ നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍, ഭൂമി തണുക്കാനാരംഭിക്കുന്ന വേളയില്‍ മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിക്കുകയും, കൂട്ടിയിടിച്ച ഗ്രഹത്തിലെ കാര്‍ബണ്‍ ഭൂമിലിലേക്ക് ലയിക്കുകയും ചെയ്തിരിക്കാം-ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഭൂമി തണുത്തുറഞ്ഞു തുടങ്ങിയ വേളയിലാണ് കൂട്ടിയിടി നടന്നത്. അതിനാല്‍ അകക്കാമ്പിലേക്ക് കാര്‍ബണ്‍ എത്തിയിരിക്കില്ല.
കാര്‍ബണ്‍ പോലുള്ള മൂലകങ്ങളുടെ ഉത്ഭവവം വിശദീകരിക്കുക ബുദ്ധിമുട്ടാണ്. അത്തരമൊരു മൂലകം ഭൂമിയുടെ ഉരുകിയ അകക്കാമ്പില്‍ എത്താതെ പുറത്തുള്ള മാന്റില്‍ വരെ എന്തുകൊണ്ട് കാണപ്പെടുന്നു എന്ന് വിശദീകരിക്കുക വെല്ലുവിളിയാണ് -ദാസ്ഗുപ്ത പറയുന്നു.
'ഭൂമിയുടെ അകക്കാമ്പില്‍ ഇരുമ്പാണ് പ്രധാനമായും ഉള്ളത്. അതിന് കാര്‍ബണിനോട് വല്ലാത്തൊരു അഭിനിവേശമുണ്ട്. അതിനാല്‍, ഭൂമി ഉരുകിയ നിലയിലായിരുന്ന കാലത്ത് കാര്‍ബണ്‍ മുഴുക്കെ ബാഷ്പീകരിച്ച് പോയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും അത് ഭൂമിയുടെ അകക്കാമ്പിലെത്തുമായിരുന്നു - അദ്ദേഹം അഭിപ്രായപ്പെടുന്നു.
ജീവന് അടിസ്ഥാനമായ കാര്‍ബണ്‍ ഭൂമിയിലെത്തിയത് വെളിയില്‍ നിന്നാണെന്ന വാദം പുതിയതല്ല. കാര്‍ബണ്‍ ഉള്‍പ്പടെ ഭൂമിയില്‍ ഇന്ന് കാണപ്പെടുന്ന ചില മൂലകങ്ങള്‍ മറ്റെവിടെയോ രൂപപ്പെട്ടതാണെന്നും ക്ഷുദ്രഗ്രഹങ്ങളോ ധൂമകേതുക്കളോ വഴി അവ ഭൂമിയില്‍ നിക്ഷേപിക്കപ്പെട്ടതാണെന്നും വാദിക്കുന്ന ഗവേഷകരുണ്ട്.
അങ്ങനെയാണ് കാര്‍ബണ്‍ ഇവിടെ എത്തയതെങ്കില്‍, ഭൂമിയുടെ മൊത്തം വലിപ്പത്തില്‍ മൂന്നില്‍രണ്ട് ഭാഗം വരുന്ന മാന്റലില്‍ ഉടനീളം ഈ മൂലകത്തിന്റെ സാന്നിധ്യം എങ്ങനെയുണ്ടായി. അത് വിശദീകരിക്കാന്‍ ക്ഷുദ്രഗ്രഹ/ധൂമകേതു പതന സിദ്ധാന്തങ്ങള്‍ക്ക് സാധിക്കുന്നില്ല.
എന്നാല്‍, ഭൂമി അതിന്റെ ബാല്യത്തില്‍ മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിച്ചു എന്ന റൈസ് സംഘത്തിന്റെ വാദത്തിന് മേല്‍പ്പറഞ്ഞ കാര്യം വിശദീകരിക്കാന്‍ സാധിക്കുന്നു.
ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്തോടെ ഉന്നതോഷ്മാവിലും ഉന്നത മര്‍ദ്ദത്തിലും പരീക്ഷണം നടത്തിയാണ് ഏത് തരത്തിലുള്ള സാഹചര്യത്തിലാകാം ഭൂമിയുടെ മാന്റിലില്‍ കാണപ്പെടുന്ന മൂലകങ്ങള്‍ ഇപ്പോഴത്തെ അനുപാതത്തില്‍ രൂപപ്പെട്ടത് എന്ന് ദാസ്ഗുപ്തയും സംഘവും പരിശോധിച്ചു. ഏതൊക്കെ സാഹചര്യങ്ങള്‍ സാധ്യമാകാം എന്ന് പരിശോധിച്ചാണ് മറ്റൊരു ഗ്രഹവുമായുള്ള കൂട്ടിയിടിയെന്ന നിഗമനത്തില്‍ എത്തിയത്.
ചുരുക്കത്തില്‍, ജീവനെ പിന്തുണയ്ക്കുന്ന ഒരു ഭൗമരാസഘടന രൂപപ്പെട്ടത് പ്രാചീനകാലത്ത് ആ ചെറുഗ്രഹത്തെ കൂട്ടിയിടിലൂടെ ഭൂമി 'വിഴുങ്ങിയത്' മൂലമാണെന്ന് പറയാം.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment