Sunday, 20 November 2016

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം ∙ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാൻ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനിൽക്കണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ യോജിച്ച സമരങ്ങളാണ് ആവശ്യമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞത്. സഹകരണ സ്ഥാപനങ്ങളുടെ ‌നിലനിൽപു സംബന്ധിച്ച വലിയ ആശങ്കയാണുള്ളത്. നിലവിൽ കോൺഗ്രസും ലീഗും ഒറ്റയ്ക്കൊറ്റയ്ക്കു പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ട്. യോജിച്ചുള്ള തീരുമാനങ്ങളാണു സഹകരണ മേഖലയ്ക്കു നല്ലതെന്നുമാണ് ലീഗ് നിലപാട്.
എന്നാൽ, സഹകരണ പ്രതിസന്ധിയുടെ പേരിൽ കേന്ദ്രത്തിനെതിരെയുള്ള യോജിച്ച സമരത്തിന്റെ കാര്യത്തിൽ പ്രതിപക്ഷത്തു ഭിന്ന സ്വരം ഉയർന്നിരുന്നു. ലീഗ് നിലപാടിനെതിരായി ഒരുമിച്ചുള്ള സമരത്തിനു കോൺഗ്രസില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളാണു സിപിഎമ്മും സർക്കാരും ആലോചിച്ചത്. അതിനോട് അനുകൂലമായ പ്രതികരണം ചെന്നിത്തലയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽനിന്നുമുണ്ടായി. പക്ഷേ, അതിനോടു യോജിക്കുന്നില്ലെന്നു സുധീരൻ വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തെത്തുകയായിരുന്നു. 

No comments :

Post a Comment