ഭീകരര്‍ റസ്‌റ്റോറന്റിനുള്ളില്‍ കടന്ന് വെടിവെയ്പ്പ് ആരംഭിച്ചപ്പോള്‍ ശുചിമുറിക്കുള്ളില്‍ ഒളിച്ചിരുന്നാണ് താരിഷി അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്.
July 3, 2016, 01:14 PM ISTന്യൂഡല്‍ഹി: ധാക്കയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി അവസാനമായി വിളിച്ച ഫോണ്‍കോളും അവള്‍ പറഞ്ഞ വാക്കുകളും ഇപ്പോഴും ഞെട്ടലോടെ മാത്രമേ ബന്ധുക്കള്‍ക്ക് ഓര്‍ക്കുവാന്‍ കഴിയുന്നുള്ളൂ.
ഭീകരര്‍ റസ്‌റ്റോറന്റിനുള്ളില്‍ കടന്ന് വെടിവെയ്പ്പ് ആരംഭിച്ചപ്പോള്‍ ശുചിമുറിക്കുള്ളില്‍ ഒളിച്ചിരുന്നാണ് താരിഷി അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്.
"ഏകദേശം ഒന്നരയോടെയാണ് താരിഷിയുടെ ഫോണ്‍കോള്‍ വന്നത്. 'ഭീകരര്‍ ഭക്ഷണശാലയ്ക്കുള്ളില്‍ കടന്നുകഴിഞ്ഞു. എനിക്ക് നല്ല ഭയമുണ്ട്, ഇവിടെ നിന്നും ജീവനോടെ പുറത്തുകടക്കാനാവുമെന്ന് തോന്നുന്നില്ല. അവര്‍ എല്ലാവരേയും കൊന്നൊടുക്കുകയാണ്' ഇതായിരുന്നു അവള്‍ അവസാനമായി പറഞ്ഞത്," ബന്ധുക്കള്‍ പറഞ്ഞു.
പുറത്ത് വെടിവെപ്പു നടക്കുമ്പോള്‍ കൂട്ടുകാരായ ഫറാസ് അയാസ് ഹൊസൈനും, അബിന്താ കബീറിനുമൊപ്പം ശുചിമുറിക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു താരിഷി. പിന്നീട് ഈ നമ്പറില്‍ തിരിച്ചുവിളിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല.
ധാക്കയിലെ അമേരിക്കന്‍ സ്‌കൂളില്‍ നിന്നും ബെര്‍ക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ താരിഷി ധാക്കയിലെ ഒരു ബാങ്കില്‍ ഇന്റണ്‍ഷിപ്പ് ചെയ്യുകയായിരുന്നു.
വീട്ടില്‍ നിന്നും പുറത്ത് പോയ താരിഷി ഭക്ഷണം കഴിക്കുന്നതിനായി കഫേയില്‍ കയറിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ഭീകരരുടെ ആക്രമണം.
ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയില്‍ വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9 മണിക്ക് നോമ്പ് തുറക്കല്‍ ചടങ്ങിന്റെ ഭാഗമായി കഫേയില്‍ നടന്ന വിരുന്നിനിടയിലായിരുന്നു അപ്രതീക്ഷിതമായ ഭികരാക്രമണം നടന്നത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment