Sunday, 3 July 2016

ധാക്ക ഭീകരര്‍ സമ്പന്ന കുടുംബാംഗങ്ങളും വിദ്യാസമ്പന്നരും

ധാക്ക ഭീകരര്‍ സമ്പന്ന കുടുംബാംഗങ്ങളും വിദ്യാസമ്പന്നരും


അക്രമി സംഘത്തിലുണ്ടായിരുന്നവരെല്ലാം 20-21 വയസ്സ് പ്രായമുള്ളവരും ധാക്കയിലെ നോര്‍ത്ത്-സൗത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമാണ്.
July 3, 2016, 02:50 PM IST
ധാക്ക: ധാക്കയില്‍ ബന്ധികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ തീവ്രവാദികളെല്ലാം യുവാക്കളും ഉന്നത കുടുംബങ്ങളില്‍നിന്നുള്ള വിദ്യാസമ്പന്നരുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങള്‍ ബംഗ്ലാദേശി സര്‍ക്കാരാണ് പുറത്തുവിട്ടത്.
അക്രമി സംഘത്തിലുണ്ടായിരുന്നവരെല്ലാം 20-21 വയസ്സ് പ്രായമുള്ളവരും ധാക്കയിലെ നോര്‍ത്ത്-സൗത്ത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമാണ്. തുര്‍ക്കിഷ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സ്‌കൊളാസ്റ്റിക്ക തുടങ്ങി ധാക്ക നഗരത്തിലെ ഉന്നതമായ സ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങിയവരാണ് ഇവര്‍. മാത്രമല്ല, അതി സമ്പന്നമായ കുടുംബ പശ്ചാത്തലവുമാണ് ഇവര്‍ക്കുള്ളത്.
ഇവരില്‍ ആരും മദ്രസാ വിദ്യാര്‍ത്ഥികളല്ലെന്നാണ് ഔദ്യോഗിക വക്താക്കള്‍ നല്‍ക്കുന്ന വിവരം. ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഭീകര സംഘടനകളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതിനിടെ, കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐ.എസ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളും ചിത്രങ്ങളും പുറത്തുവിട്ടു. ഇനി തുടര്‍ന്നും ഇത്തരത്തിലുള്ള കൂടുതല്‍ ആക്രമണങ്ങള്‍ മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കു നേരെ അഴിച്ചുവിടുമെന്ന് ഐ.എസ് മുന്നറിയിപ്പു നല്‍കി.
Photo courtesy: news18
അബു ഒമര്‍, അബു സല്‍മ, അബു റഹിം, അബു മുഹറിബ് അല്‍-ബംഗാള്‍ എന്നിവരുടെ പേരുകളാണ് ഐ.എസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഈ പേരുകളും ചിത്രങ്ങളും ബംഗ്ലാദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ആക്രമണം നടത്തിയത് ഐ.എസ് സംഘമല്ലെന്നും ജമാഅത്ത്‌ ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന നിരോധിക്കപ്പെട്ട പ്രാദേശിക തീവ്രവാദ സംഘടനയാണെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ വ്യക്തമാക്കി. അക്രമികള്‍ക്ക് ഐഎസുമായി യാതൊരുവിധത്തിലുള്ള ബന്ധങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ധാക്കയിലെ റസ്റ്റോറന്റില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരെ ഭീകരര്‍ ബന്ധികളാക്കിയിരുന്നു. ഇന്ത്യന്‍ യുവതി അടക്കം 22 വിദേശികളെ പിന്നീട് ആക്രമികള്‍ കൊലക്കത്തിക്ക് ഇരയാക്കി. ശനിയാഴ്ച പുലര്‍ച്ചെ റസ്റ്റോറന്റിനുള്ളില്‍ കടന്ന പോലീസ് കമാന്‍ഡോകള്‍ ഭീകരരില്‍ ആറു പേരെ വെടിവെച്ചു കൊല്ലുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു.

No comments :

Post a Comment