Friday, 16 September 2016

സൗമ്യ കേസിന്റെ തലവര മാറ്റിയ ആ മധ്യവയസ്‌കന്‍ ആരാണ്?

ഉണ്ണി കൊടുങ്ങല്ലൂര്‍

സൗമ്യ കേസിന്റെ തലവര മാറ്റിയ ആ മധ്യവയസ്‌കന്‍ ആരാണ്?


അടുത്ത ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സൗമ്യയുടെ നിലവിളി കേട്ട യാത്രക്കാരിലൊരാള്‍ - ടോമി ദേവസ്യ - അലാം ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ഈ മധ്യവയസ്‌ക്കനാണ് അയാളെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്
Published: September 16, 2016, 07:11 PM IST

കോഴിക്കോട്:  സൗമ്യ വധക്കേസില്‍ കൊലപാതക കുറ്റത്തില്‍ നിന്നും വധശിക്ഷയില്‍നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടാന്‍ കാരണമായത് അജ്ഞാതനായ ഒരു മധ്യവയസ്‌കനാണോ... അങ്ങനെയെങ്കില്‍ ആരാണയാള്‍... കവിയും ഇടതു സഹയാത്രികനുമായ പ്രഭാ വര്‍മ്മ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച ചില സംശയങ്ങളാണിത്.
അടുത്ത ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സൗമ്യയുടെ നിലവിളി കേട്ട യാത്രക്കാരിലൊരാള്‍ - ടോമി ദേവസ്യ - അലാം ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ഈ മധ്യവയസ്‌ക്കനാണ് അയാളെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്. പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ചെയിന്‍ വലിക്കുന്നയാളെ ഇയാള്‍ പിന്തിരിപ്പിച്ചത് എന്ന് സുപ്രീംകോടതിയുടെ വിധിയിലുണ്ട്.
ഈ മധ്യവയസ്‌ക്കന്റെ വാക്കുകള്‍ ഉദ്ധരണിയായി കേസില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും ഈ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതെന്നും പോസ്റ്റില്‍ പറയുന്നു.
ട്രെയിനില്‍ നിന്ന് സൗമ്യ ചാടി രക്ഷപ്പെടുകയായിരുന്നുവെങ്കില്‍ പിന്നെ ഗോവിന്ദച്ചാമിയെ എങ്ങനെ കൊലയാളിയായി കാണും? ഈ ചോദ്യമാണ് സുപ്രീം കോടതി ചോദിച്ചത്. മധ്യവയസ്‌ക്കന്റെ വാക്കുകളുടെ പഴുതിലൂടെയാണ് ഗോവിന്ദച്ചാമി തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിധിയുടെ ചില ഭാഗങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മധ്യവയസ്‌കനെ കണ്ടെത്താന്‍ ആരു ശ്രമിച്ചില്ല. ഈ വഴിക്ക് പോലീസ് മാധ്യമങ്ങളോ അന്വേഷണം നടത്തിയില്ല. ഇനിയും വൈകിയിട്ടില്ലെന്നും ആ അജ്ഞാതനെ കണ്ടെത്തണമെന്നും മാധ്യമങ്ങള്‍ അതിനു വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം ചേര്‍ക്കുന്നു.
സത്യം തുറന്നു പറയാന്‍ അജ്ഞാതനായ ആ മധ്യവയസ്‌കനോട് പുറത്തു വരാനും പ്രഭാ വര്‍മ പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
കേസിന്റെ ഗതി ഇനി ഈ മധ്യവയസ്‌കന്റെ വാക്കുകളിലാണെന്നും അദ്ദേഹം മനസ്സ് തുറക്കെട്ടെയെന്നും അങ്ങനെ വര്‍ഗീസ് വധക്കേസിലെന്നപോലെ കേസിന്റെ അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തുറക്കപ്പെടട്ടെയെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

No comments :

Post a Comment