Friday, 7 October 2016

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ

ഉണ്ണി കൊടുങ്ങല്ലൂര്‍uryashankar Sureshയോഗനാദം
Follow · September 21 
 
ഈ കവിത ആരെങ്കിലും മുഴുവനായി വായിച്ചിട്ടുണ്ടോ...?

(സവർണ്ണ ഫാസിസ്റ്റ് ഹിന്ദുക്കൾ എന്തുകൊണ്ട് മഹാബലിയെ എതിർക്കുന്നു എന്നറിയാൻ സഹോദരന്റെ ഈ കവിത ഒരുവട്ടം ഒന്ന് വായിച്ചാൽ മതി)

( ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിക്കാൻ അധ:സ്ഥിതരെ ആഹ്വാനം ചെയ്യുന്ന കവിതയാണിത്. മാവേലി വണ്ടിരുന്ന സുഖ സമൃദ്ധമായ കാലത്തെക്കണ്ട് ഈർഷ്യ മൂത്ത ബ്രാഹ്മണരാണ്, വാമനനെ അയച്ച് മാവേലിയെ ചവിട്ടിത്താഴ്ത്തിയത്. ഇന്ത്യയുടെ അധ:പതനം അന്നു തുടങ്ങിയതാണ്. ചാതുർവർണ്യവ്യവസ്ഥയും അയിത്തമുമൊക്കെ ബ്രാഹ്മണസൃഷ്ടികളാണ്. ഇതെല്ലാം കലർന്ന് ഹിന്ദുമതം കെട്ട മതമായി. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഈ മതം ഉപേക്ഷിച്ച് സത്യവും ധർമ്മവും പുലർത്തുന്ന മതം സ്വീകരിക്കുകയാണ് വേണ്ടതെന്നും കവി തറപ്പിച്ചു പറയുന്നു.)

*ഓണപ്പാട്ട് *
* സഹോദരൻ അയ്യപ്പൻ*

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കുംകാലം
ആപത്തെന്നാർക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല

ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനികവിഭാഗമില്ല
മൂലധനത്തിൻ ഞെരുക്കലില്ല

ആവതവരവർ ചെയ്തുനാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിക്കുംകൂടി ചികിത്സചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യർ

സൗഗതരേവം പരിഷ്കൃതരായ
സർവം ജയിച്ചു ഭരിച്ചുപോന്നോർ

ബ്രാഹ്മണർക്കീർഷ്യ വളർന്നുവന്നീ
ഭൂതികെടുക്കാനവർ തുനിഞ്ഞു

കൌശലമാർന്നൊരു വാമനനെ
വിട്ടുചതിച്ചവർ മാബലിയെ

ദാനംകൊടുത്ത സുമതിതന്റെ
ശീർഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൽ മതങ്ങൾ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വർണവിഭാഗവ്യവസ്ഥ വന്നു
മന്നിടംതന്നെ നരകമാക്കി

മർത്യനെ മർത്യനശുദ്ധനാക്കു-
മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെ മേലിൽ കേറി
തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും

സ്നേഹവും നാണവും കെട്ട രീതി
മാനവർക്കേ കമാം ധർമ്മമായി.

സാധുജനത്തിൻ വിയർപ്പു ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു

നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവർക്കേതുമില്ല.

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ
ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു

സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തുപാരം
സ്വന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോർക്കൊക്കെയടിമപ്പെട്ടു

എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ.

സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിനായ് ശ്രമിച്ചിടേണം
ആ മതത്തിനു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.

(സഹോദരനയ്യപ്പന്റെ പദ്യകൃതികൾ കേരള സാഹിത്യ അക്കാദമി 2001 പേജ്: 143-145)
Like
Comment

No comments :

Post a Comment