Monday, 17 October 2016

മരുതമലയിലെ മുരുകന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

സിനിമ സൂപ്പര്‍ ഹിറ്റാക്കുന്ന മരുതമലയിലെ മുരുകന്‍

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് മരുതമല. ആത്മഹത്യ ചെയ്യാനായി മലയില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ചയാള്‍ക്ക് ജീവനും ഒപ്പം ഭാഗ്യക്കുറിയും നല്‍കി ഒന്നിച്ച് അനുഗ്രഹിച്ച കഥ തമിഴ്‌നാട്ടിലെ സിനിമാക്കാരുടെ ഇടയിലും നാട്ടുകാര്‍ക്കിടയിലും പ്രസിദ്ധമാണ്. അന്തരിച്ച ചലച്ചിത്ര ഛായാഗ്രാഹകനായിരുന്ന വിപിന്‍ദാസ് ആണ് ആ കഥ പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യാമെന്ന് കരുതിയ ഒരാള്‍ മരുതമലയില്‍ കയറി. മലമുകളില്‍ വച്ച് കണ്ട ഒരു ലോട്ടറി വില്‍പ്പനക്കാരന് അവസാനമായി ഉണ്ടായിരുന്ന പണം കൊടുത്ത് ടിക്കറ്റും വാങ്ങി അയാള്‍ താഴേക്ക് ചാടി.
ആള്‍ മരിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിന് ലോട്ടറി അടിക്കുകയും ചെയ്തു. ആ പണം കൊണ്ട് അദ്ദേഹം ഒരു സിനിമ നിര്‍മ്മിച്ചു. മുരുകന്റെ തന്നെ ചലച്ചിത്രം. അത് സൂപ്പര്‍ ഹിറ്റായി. തമിഴ്‌നാട്ടില്‍ ഇന്നും പലരും തങ്ങളുടെ തിരക്കഥയും മറ്റും ഇവിടെ പൂജിക്കുന്നു.
ഇവിടെ ഒരു പിള്ളയാര്‍ കോവിലുണ്ട്. കൂടാതെ പാമ്പാടി സിദ്ധര്‍ തപസ്സു ചെയ്തിരുന്ന ഒരു ഗുഹയുമുണ്ട്. പടികള്‍ നടന്ന് കയറാനും വാഹനത്തിലൂടെ സന്നിധാനത്തില്‍ എത്തിച്ചേരാനും ഇവിടെ സൗകര്യം ഉണ്ട്.
പഴനിയിലെ പോലെ പഞ്ചാമൃതമാണ് ഇവിടുത്തെയും പ്രസാദം. മലയാളികള്‍ നിശ്ചയമായും ഈ ക്ഷേത്രത്തിലും ദര്‍ശനം നടത്തണം. സാക്ഷാല്‍ ഹനുമാന്‍, മലയും ചുമന്ന് ലങ്കയിലേക്ക് പോകും വഴി അടര്‍ന്നുവീണതാണ് 'മരുതമല' എന്നാണ് വിശ്വാസം.
ദേവ സൈന്യാധിപനായ മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ ശത്രുദോഷങ്ങള്‍ മാറാന്‍, സന്താനഭാഗ്യം ഉണ്ടാകാന്‍, പോലീസ്, സൈന്യം എന്നീ മേഖലയിലും സൈന്യത്തിലും ശോഭിക്കാന്‍ മാത്രമല്ല ജ്യോതിഷത്തില്‍ പ്രാവീണ്യം നേടാനും കഴിയുന്നതാണ്.
കോയമ്പത്തൂര്‍ ഗാന്ധിപുരത്തുനിന്നും പതിനഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരുതമലയിലെത്താം. 12-ാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. ധാരാളം പച്ചമരുന്നുകള്‍ ഈ മലയിലുള്ളതിനാല്‍ അത് വായുവിനെയും വെള്ളത്തെയും ഔഷധതുല്യമാക്കുന്നു.
മലമുകളിലേക്ക് ദേവസ്വം വക ബസ്സുകള്‍ ലഭ്യമാണ്. സ്വന്തം വാഹനത്തിലും യാത്ര ചെയ്യാം. നാമമാത്രമായ ഒരു സംഖ്യ അതിന് നല്‍കണമെന്ന് മാത്രം. 'മരുന്തുമല'യാണ് 'മരുതമല'യായി തീര്‍ന്നതെന്ന് ഒരു വാദവും നിലനില്‍ക്കുന്നു.
കരിങ്കല്ലില്‍ തീര്‍ത്ത വിഗ്രഹമാണിവിടെ പ്രതിഷ്ഠ. ദണ്ഡായുധപാണി സങ്കല്‍പമാണ്. അതിനാല്‍ തന്നെ വലതുകൈയില്‍ ഒരു ദണ്ഡ് (വടി) പിടിച്ചിരിക്കുന്നു. പേരൂര്‍ പുരാണത്തില്‍ താരകാസുരനെയും കൂട്ടരെയും വധിക്കാനായി മുരുകന്‍ വരുന്നതും കാത്ത് ദേവന്മാര്‍ മരുതമലയിലാണ് ഇരുന്നതെന്നും പറയപ്പെടുന്നു.
രാവിലെ ആറ് മണി മുതല്‍ പൂജകള്‍ ആരംഭിക്കുന്നു. രാത്രി 8.30-ന് നടയടയ്ക്കുന്നു. തൈയ്പൂയ്യം, കാര്‍ത്തിക വിളക്ക്, പങ്കുനി ഉത്രം എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. നിത്യപൂജയ്ക്ക് മൂവായിരം രൂപയാണ് ചെലവ്. പഞ്ചാമൃതം, പാല്‍, പനിനീര്‍ തുടങ്ങിയ അഭിഷേകം എല്ലാ മുരുകന്‍ ക്ഷേത്രങ്ങളിലെയുംപോലെ ഇവിടെയും ചെയ്യാം. ഭസ്മാഭിഷേകവും കളഭാഭിഷേകവും
നടത്താം.

No comments :

Post a Comment