Sunday, 2 October 2016

വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങി; റോസറ്റ ദൗത്യം അവസാനിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍
റോസറ്റ പേടകം ചുര്യമോവ്-ഗരാമിസെങ്കോ വാല്‍നക്ഷത്രത്തിനരികില്‍. ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: ESA/AOES
റോസറ്റ പേടകം ചുര്യമോവ്-ഗരാമിസെങ്കോ വാല്‍നക്ഷത്രത്തിനരികില്‍. ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: ESA/AOES

വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങി; റോസറ്റ ദൗത്യം അവസാനിച്ചു


പതിറ്റാണ്ടിലേറെ നീണ്ട ദൗത്യം വന്‍വിജയമായതായി പ്രോജക്ട് മാനേജര്‍ പാട്രിക് മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു
Published: Oct 1, 2016, 09:38 AM IST

ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): സൗരയൂഥ രഹസ്യങ്ങള്‍തേടി യാത്രതിരിച്ച യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ( ESA ) റോസറ്റ ബഹിരാകാശപേടകം 12 വര്‍ഷം നീണ്ട ദൗത്യത്തിനുശേഷം വിടവാങ്ങി. രണ്ടുവര്‍ഷമായി ഭ്രമണം ചെയ്യുകയായിരുന്ന ചുര്യമോവ്-ഗരാമിസെങ്കൊ വാല്‍നക്ഷത്രത്തില്‍ ( Comet 67P/Churyumov Gerasimenko ) ഇടിച്ചിറങ്ങിയതോടെയാണ് വെള്ളിയാഴ്ച യാത്രയവസാനിച്ചത്.
ദൗത്യം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പുവരെ റോസറ്റ ഭൂമിയില്‍നിന്ന് 72 കോടി കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തില്‍നിന്നുള്ള വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പതിറ്റാണ്ടിലേറെ നീണ്ട ദൗത്യം വന്‍വിജയമായതായി പ്രോജക്ട് മാനേജര്‍ പാട്രിക് മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. 19 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകം വാല്‍നക്ഷത്രത്തില്‍ നിയന്ത്രിതമായി ഇടിച്ചിറക്കിയത്.
2016 സപ്തംബര്‍ 29 ന് റോസറ്റ പേടകം 22.9 കിലോമീറ്റര്‍ അകലെ നിന്നെടുത്ത വാല്‍നക്ഷത്രത്തിന്റെ ദൃശ്യം. റോസറ്റയിലെ OSIRIS വൈഡ് ആന്‍ഗിള്‍ ക്യാമറയാണ് ഇത് പകര്‍ത്തിയത്. ചിത്രം കടപ്പാട്: ESA / Rosetta
വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടാന്‍ ചൊവ്വാഴ്ച റോസറ്റയ്ക്ക് സന്ദേശം നല്‍കിയിരുന്നു. സൗരയൂഥകേന്ദ്രമായ സൂര്യനില്‍നിന്ന് വാല്‍നക്ഷത്രം അകലേക്ക് നീങ്ങുന്നതിനാല്‍ റോസറ്റയിലെ സോളാര്‍പാനലുകള്‍ക്ക് ലഭിക്കുന്ന സൂര്യപ്രകാശം കുറഞ്ഞുവരികയാണ്. അതാണ് റോസറ്റ ദൗത്യം അവസാനിപ്പിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.
460 കോടി വര്‍ഷംമുമ്പ് നടന്ന സൗരയൂഥത്തിന്റെ പിറവിയുടെ രഹസ്യങ്ങള്‍ വാല്‍നക്ഷത്രത്തിലിറങ്ങി മനസ്സിലാക്കാനുള്ള പദ്ധതിക്ക് 1993 ലാണ് അനുമതി ലഭിച്ചത്. 2004 മാര്‍ച്ച് രണ്ടിനായിരുന്നു റോസറ്റയുടെ വിക്ഷേപണം. 2014 നവംബര്‍ 12 ന് റോസറ്റയില്‍നിന്ന് വാല്‍നക്ഷത്രത്തിലേക്ക് ഫിലെ പേടകം ഇറക്കി ചരിത്രം കുറിച്ചു.
വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയ ആദ്യ മനുഷ്യനിര്‍മിതപേടകമായി ഫിലെ മാറി. നിര്‍ണായക വിവരങ്ങളാണ് ഫിലെയില്‍നിന്ന് ലഭിച്ചത്. വാല്‍നക്ഷത്രത്തില്‍ ജീവന്റെ അടിസ്ഥാന രാസഘടകമായ അമിനോആസിഡിന്റെ സാന്നിധ്യം ഫിലെ കണ്ടെത്തുകയുണ്ടായി.
റോസറ്റ പേടകം വാല്‍നക്ഷത്രത്തില്‍ നിന്ന് 18.1 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, 2016 സപ്തംബര്‍ 30 ന് പകര്‍ത്തിയ ദൃശ്യം. ചിത്രം കടപ്പാട്: ESA / Rosetta
റോസറ്റ പേടകം വാല്‍നക്ഷത്രത്തില്‍ നിന്ന് 5.8 കിലോമീറ്റര്‍ അകലെ വെച്ച് സപ്തംബര്‍ 30 നെടുത്ത ദൃശ്യം. ചിത്രം കടപ്പാട്: ESA / Rosetta

No comments :

Post a Comment