Friday, 24 June 2016

റാഗിംഗ്‌: പെണ്‍കുട്ടിയുടെ അന്നനാളകുഴല്‍ ചുരുങ്ങിപ്പോയി; എന്‍ഡോസ്‌കോപ്പി ചെയ്യാനായില്ല

റാഗിംഗ്‌: പെണ്‍കുട്ടിയുടെ അന്നനാളകുഴല്‍ ചുരുങ്ങിപ്പോയി; എന്‍ഡോസ്‌കോപ്പി ചെയ്യാനായില്ല


കോഴിക്കോട്‌: കര്‍ണാടക ഗുല്‍ബര്‍ഗയിലെ നഴ്‌സിങ്‌ കോളജില്‍ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥിനി അശ്വതിയുടെ ആരോഗ്യസ്‌ഥിതിയില്‍ മാറ്റമില്ല. അശ്വതിയുടെ അന്നനാളത്തിന്‌ ഗുരുതരമായ തകരാര്‍ സംഭവിച്ചതിനാല്‍ ഇന്നലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ കൊണ്ടുപോയി എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല.
രാസലായനി കടന്നുചെന്നതിനാല്‍ അന്നനാളത്തിലേക്കുള്ള കുഴല്‍ ചുരുങ്ങിപ്പോയിട്ടുണ്ട്‌. ഇതുവഴി എന്‍ഡോസ്‌കോപ്പിയുടെ കുഴല്‍കടത്താന്‍ കഴിയാത്തതാണ്‌ പ്രശ്‌നം. എന്‍ഡോസ്‌കോപ്പി ചെയ്‌തശേഷമേ വിദഗ്‌ധചികിത്സയുടെ കാര്യങ്ങള്‍ നിര്‍ദേശിക്കാനാവൂ. ഇന്നു വീണ്ടും എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ശ്രമിക്കാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചതെന്ന്‌ അമ്മാവന്‍ ഭാസ്‌കരന്‍ പറഞ്ഞു. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ്‌ വഴി നല്‍കിയാണ്‌ ഇപ്പോള്‍ അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌.
ഇതിനിടെ, കേരള പോലീസിന്റെ എഫ്‌.ഐ.ആര്‍. കിട്ടിയതോടെ ഗുല്‍ബര്‍ഗിലെ റാസ പോലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. തെളിവെടുപ്പിനായി അടുത്ത ദിവസംതന്നെ അവര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെത്തുമെന്നാണു വിവരം. ഇന്നലെ രാവിലെ അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ കെ. സോമപ്രസാദ്‌ എം.പി. വിഷയം രാജ്യസഭയിലും ദേശീയ പട്ടികജാതി കമ്മിഷന്റെ ശ്രദ്ധയിലും പെടുത്തുമെന്നു മാധ്യമങ്ങളോടു പറഞ്ഞു.
ഗുല്‍ബര്‍ഗയിലെ കോളജില്‍ ഇനി തുടര്‍പഠനം സാധ്യമല്ലാത്തതിനാല്‍ സംസ്‌ഥാന സര്‍ക്കാര്‍ സൗജന്യപഠനത്തിന്‌ സാഹചര്യമൊരുക്കണം.അശ്വതിയുടെ വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നഴ്‌സിങ്‌ കോളജില്‍ നിലവില്‍ അടച്ച തുക മടക്കികിട്ടാന്‍ സംവിധാനമുണ്ടാക്കണമെന്നും പട്ടികജാതി ക്ഷേമസമിതി അംഗം കൂടിയായ സോമപ്രസാദ്‌ പറഞ്ഞു. സംസ്‌ഥാന വനിതാ കമ്മിഷന്‍ അംഗം നൂര്‍ബീന റഷീദും ആശുപത്രിയിലെത്തി കുട്ടിയെ കണ്ടു.
വിഷയം അറിഞ്ഞപ്പോള്‍ തന്നെ കര്‍ണാടക വനിതാ കമ്മിഷനെ അറിയിച്ചെന്നും അവരുടെ ഭാഗത്തുനിന്ന്‌ ഇടപെടലുണ്ടാവുമെന്ന്‌ ഉറപ്പ്‌ കിട്ടിയതായും നൂര്‍ബീന പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ്‌ അഡ്വ. പി. സതീദേവിയും സംഘവും അശ്വതിയേയും രക്ഷിതാക്കളേയും സന്ദര്‍ശിച്ചു. അശ്വതിക്ക്‌ നീതികിട്ടാനുള്ള എല്ലാ നിയമസഹായങ്ങളും സംഘടനയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന്‌ ഇവര്‍ പറഞ്ഞു.

No comments :

Post a Comment