മഴക്കാലമെത്തിയതോടെ കര്‍ഷകര്‍ തിരക്കിലായിരിക്കുകയാണ്. വിത്തുകളും വളങ്ങളും തൈകളുമെല്ലാമൊരുക്കി നെഴ്‌സറികളും കര്‍ഷകര്‍ക്കായി ഒരുങ്ങിയിരിപ്പുണ്ട്. തൈമാസമെന്ന് പൊതുവെ അറിയപ്പെടുന്ന ജൂണ്‍ മാസം കഴിയുമ്പോഴേക്കും കൃഷിയൊരുക്കാനാണ് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്.
നെഴ്‌സറികളില്‍ കുരുമുളക് വള്ളികള്‍ക്കും തെങ്ങിന്‍ തൈകള്‍ക്കുമെല്ലാണ് ആവശ്യക്കാര്‍ ഏറയുള്ളതെങ്കിലും മാങ്കോസ്റ്റിന്‍, ബട്ടര്‍ഫ്രൂട്ട്, ലിച്ചി, വെണ്ണപ്പഴം, സപ്പോട്ട, മാവ്, പേര എന്നിവയും വില്‍പ്പനയ്ക്കായി നെഴ്‌സറികളില്‍ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇഞ്ചി, മഞ്ഞള്‍, പോലുള്ളവയക്കും കൃഷിയൊരുക്കാനുള്ള സമയം കൂടിയാണ് ജൂണ്‍, ജൂലായ് മാസങ്ങള്‍. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃഷിയിലേക്ക് ആളുകള്‍ക്ക് താല്‍പ്പര്യം കൂടിയതും കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഫലവൃക്ഷങ്ങളുടെ ശ്രേണിയില്‍ മാവ്, പ്ലാവ്, സപ്പോട്ട, പേര, റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, ലിച്ചി, വെണ്ണപ്പഴം, ഓറഞ്ച് എന്നിവയുടെ തൈകളാണ് പ്രധാനമായും  കേന്ദ്രത്തല്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.  ഗ്രാഫ്റ്റുചെയ്ത തൈകള്‍ക്ക് ഒന്നിന് 50 രൂപയും അല്ലാത്തവയ്ക്ക് 20 രൂപമുതല്‍ 30 രൂപവരെയുമാണ് വില. തെങ്ങിന്‍ തൈ നടുന്നതിനും ഏറ്റവും അനുയോജ്യമായ കാലമാണിതെന്നും അധികൃതര്‍ പറയുന്നു. കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് ഫലംതരുന്ന ഉയരംകുറഞ്ഞ ഇനമായ കേരശ്രീയുടെ തൈയും ഇപ്പോള്‍ ലഭ്യമാണ്. സുഗന്ധവിളകളായ ജാതി, ഗ്രാമ്പു, സർവസുഗന്ധി, കറുവപ്പട്ട എന്നിവയും വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ളതാണ് കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍. വീട്ടുപരിസരത്ത് ഇവ നട്ടുവളര്‍ത്തുന്നവരും ഏറെയാണ്.  കാലവര്‍ഷം ആരംഭിച്ചിട്ടും മഴ കുറഞ്ഞത്  തൈനടീല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാലും നടീല്‍ വസ്തുക്കള്‍ തേടി നിരവധിപേരെത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വീടിന്റെ പരിസരങ്ങളില്‍ പലതരത്തിലുള്ള ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്ന പ്രവണത ഇന്ന് ഏറിവരുന്നുണ്ട്. കറുത്ത പൊന്നിന്റെ തിരിച്ചുവരവ് സ്വപ്നംകണ്ട് കുരുമുളകുവള്ളികള്‍ നടാനിറങ്ങിയവരും കുറവല്ല.
എന്നാല്‍ നല്ലയിനം വള്ളികള്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കുരുമുളകുവള്ളികള്‍ വില്‍പ്പനയ്ക്കു തയ്യാറാകുന്നതേയുള്ളൂ. ജൂലായ് ആദ്യംമുതള്‍ ഇവ വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറയുന്നു.