Saturday, 25 June 2016

നാഗയുദ്ധം നിഷ്‌ഫലം: രാജവെമ്പാല മുട്ടകള്‍ വിരിയാന്‍ സാധ്യത കുറവ്‌

mangalam.com

നാഗയുദ്ധം നിഷ്‌ഫലം: രാജവെമ്പാല മുട്ടകള്‍ വിരിയാന്‍ സാധ്യത കുറവ്‌


കണ്ണൂര്‍: ഇണയെ സ്വന്തമാക്കാനുള്ള നാഗരാജാക്കന്‍ന്മാരുടെ യുദ്ധവും പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പും നിഷ്‌ഫലമായി. പറശിനിക്കടവ്‌ സ്‌നേക്‌പാര്‍ക്കില്‍ ആഴ്‌ചകള്‍ നീണ്ട യുദ്ധത്തിനു ശേഷം വിജയിയുമായി ഇണചേര്‍ന്ന പെണ്‍ രാജവെമ്പാല ഇട്ട മുട്ടകള്‍ വിരിയാനുള്ള സാധ്യത മങ്ങി.
കാലാവസ്‌ഥയിലുണ്ടായ വ്യതിയാനമാണ്‌ ഇതിന്‌ കാരണം. ചൂട്‌ കൂടുതലുള്ള സമയമാണ്‌ പെണ്‍ രാജവെമ്പാല മുട്ടയിട്ടത്‌. കാട്ടിലെ സാഹചര്യവുമായി ബന്ധപ്പെടുത്തിയാല്‍ ഈ ചൂട്‌ ഇരട്ടിയാണെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെണ്‍ രാജവെമ്പാല അടയിരിക്കാതെ മാറിയിരിക്കുകയാണ്‌. ഇതും മുട്ട വിരിയാനുള്ള സാധ്യതയ്‌ക്കു മങ്ങലേല്‍പ്പിച്ചു.
പെണ്‍ രാജവെമ്പാലയുമായി ഇണചേരാനുള്ള അര്‍ഹതയ്‌ക്കായി രാജവെമ്പാലകളുടെ യുദ്ധം കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ച്‌ മാസം മൂന്നാം തീയതിയാണ്‌ കണ്ണൂര്‍ പറശ്ശിനിക്കടവ്‌ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ആരംഭിച്ചത്‌. 18 ദിവസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഒരു രാജവെമ്പാല അവശനായതോടെ തളരാത്ത പോരാളിയെ പെണ്‍ രാജവെമ്പാല ഇണയായി സ്വീകരിക്കുകയായിരുന്നു.
പാമ്പുകളുടെ പ്രത്യുത്‌പാദനത്തിനായി കാട്ടിലെന്നപോലെ കൃത്രിമസാഹചര്യം ഒരുക്കിയാണ്‌ അധികൃതര്‍ പ്രജനനത്തിന്‌ സാഹചര്യമൊരുക്കിയത്‌. കാട്ടില്‍ മാത്രം നടക്കുന്ന ഈ അപൂര്‍വയുദ്ധം കാണാന്‍ നിരവധി സഞ്ചാരികളും നാഷണല്‍ ജ്യോഗ്രഫിക്‌, ഡിസ്‌കവറി ചാനല്‍ സംഘങ്ങളും പറശിനിക്കടവിലില്‍ അന്ന്‌ എത്തിയിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ രാജവെമ്പാലകളുടെ ഇണചേരല്‍കാലം. അതിനാലാണ്‌ ഈ സമയം പാര്‍ക്ക്‌ അധികൃതര്‍ തെരഞ്ഞെടുത്തത്‌. പീലിക്കുളം ബയോളജിക്കല്‍ പാര്‍ക്കിലെ ഗൗരിശങ്കറാണു ദൗത്യത്തിനു നേതൃത്വം നല്‍കിയിരുന്നത്‌.
ഏപ്രില്‍ മാസത്തോടുകൂടി പെണ്‍ രാജവെമ്പാല കരിയിലകള്‍ ചേര്‍ത്തവെച്ച്‌ അതില്‍ മുട്ടയിട്ടു. മുട്ടയിട്ടതിന്‌ ശേഷമാണ്‌ പാമ്പ്‌ കരിയിലകള്‍കൊണ്ട്‌ കൂട്‌ ഉയര്‍ത്തിവെച്ചത്‌. അടയിരിക്കുമ്പോള്‍ പെണ്‍പാമ്പിന്റെ ചൂട്‌ മുട്ടകള്‍ക്ക്‌ ഏല്‍ക്കുന്നതിനായിരുന്നു ഇത്‌. ഏതാണ്ട്‌ 20നും 50 നും മുട്ടകള്‍ സാധരണ ഗതിയില്‍ രാജവെമ്പാല ഇടാറുണ്ട്‌. ഇവിടെ നാല്‍പതോളം മുട്ട ഉണ്ടെന്നാണ്‌ വിലയിരുത്തല്‍. മുട്ട ഇട്ടുകഴിഞ്ഞാല്‍ പെണ്‍ പാമ്പ്‌ 90 ദിവസത്തോളം അടയിരിക്കും. എന്നാല്‍ ഇവിടെ മുട്ടയിട്ടിട്ട്‌ 60 ദിവസം കഴിയുമ്പോഴേക്കും പെണ്‍പാമ്പ്‌ മാറിക്കിടക്കുകയാണ്‌. മുട്ടവിരിയാന്‍ 103 ദിവസമാണ്‌ സാധരണ എടുക്കാറുള്ളത്‌. കൂടാതെ മുട്ടവിരിയുന്നതിന്‌ മുമ്പ്‌ പെണ്‍പാമ്പ്‌ ഇലക്കൂടുപേക്ഷിച്ചു പോകുകയും ചെയ്ുമയെന്ന്‌ ഗവേഷകര്‍ പറയുന്നു.
പക്ഷേ അത്‌ 90 ദിവസം കഴിഞ്ഞതിന്‌ ശേഷമാണ്‌. സാധാരണഗതിയില്‍ അടയിരിക്കുന്ന പാമ്പ്‌ 90 ദിവസവും ഇരപിടിക്കുകയില്ല. കഴിഞ്ഞ ദിവസം പെണ്‍ രാജവെമ്പാല ചെറുപാമ്പിനെ ഭക്ഷണമാക്കിയതായും അറിയുന്നു. എന്നാല്‍ മുട്ടിവിരിയാനുള്ള സാഹചര്യം തള്ളിക്കളയാനാവിലെന്നും പ്രതീക്ഷയുണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കി. ഇതേകുറിച്ച്‌ സംസാരിക്കാനും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഈ സാഹചര്യം നിരീക്ഷിക്കുന്നതിന്‌ നാഷണല്‍ ജ്യോഗ്രഫിക്‌ , ഡിസ്‌കവറി ചാനല്‍ സംഘവും മറ്റ്‌ വിദഗ്‌ധരും 28 ന്‌ വീണ്ടും പറശിനി പാമ്പു വളര്‍ത്ത്‌ കേന്ദ്രത്തിലെത്തും.
പെണ്‍ രാജവെമ്പാലയുടെ കൂട്ടില്‍ തന്നെയാണ്‌ മറ്റ്‌ രണ്ട്‌ രാജവെമ്പാലകളും ഇപ്പോഴുള്ളത്‌. ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ട രാജവെമ്പാലയെ കൂട്ടില്‍ നിന്നും മാറ്റിയിരുന്നു. പെണ്‍രാജവെമ്പാലയെ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ ആ ആണ്‍പാമ്പ്‌ പെണ്‍പാമ്പിനെ കൊല്ലാന്‍ സാധ്യതയുണ്ട്‌. ഇതായിരുന്നു മാറ്റാന്‍ കാരണം. എന്നാല്‍ മുട്ടയിട്ടാല്‍ ആ സാധ്യത ഇല്ലാതാവുമെന്നുള്ളത്‌ കൊണ്ട്‌ വീണ്ടും ഇതിനെ ഈ കൂട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു. 2007ല്‍ മംഗലാപുരത്തിനടുത്ത്‌ പിലിക്കുള നിസര്‍ഗധാമയില്‍ രാജവെമ്പാലകളുടെ പ്രജനനം നടന്നിരുന്നു. ഇത്‌ വന്‍ വിജയവുമായിരുന്നു.
സന്ദീപ്‌ എസ്‌. നായര്‍

No comments :

Post a Comment