Wednesday, 6 July 2016

ഡോ.പല്‍പ്പുവുമായുണ്ടായ സമാഗമമാണ് സ്വാമിവിവേകാന്ദനെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന സംഭവം

Arun Krishnan shared Anjali Devi's photo.
6 mins
Anjali Devi to ഇന്നലെകളുടെ നേർക്കാഴ്ചകൾ - Rays to the past
ബാംഗ്ലൂരില്‍ വെച്ച് ഡോ.പല്‍പ്പുവുമായുണ്ടായ സമാഗമമാണ് സ്വാമിവിവേകാന്ദനെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന സംഭവം. അദ്ദേഹത്തെ ആകസ്മികമായി സന്ദര്‍ശിക്കാന്‍ സൗഭാഗ്യം സിദ്ധിച്ച ഡോ.പല്‍പ്പു തിരുവിതാംകൂര്‍ ഉള്‍പ്പെടുന്ന കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന യാതനകള്‍ സ്വാമിജിയോട് ഹൃദയവേദനയോടെ അവതരിപ്പിച്ചു. അപ്പോഴാണ് സ്വാമിജി കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മൈസൂര്‍ ദിവാനായിരുന്ന കെ.ശേഷാദ്രി അയ്യര്‍ പാലക്കാട് സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനായിരുന്നു. അദ്ദേഹം ബാംഗ്ലൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിനോടൊപ്പം കൊച്ചിയിലെ ആക്ടിങ് ദിവാന്‍ ശങ്കരയ്യക്ക് ഒരു എഴുത്തും സ്വാമിജിയുടെ കൈവശം കൊടുത്തു.
ബാംഗ്ലൂരില്‍നിന്നും ഷൊര്‍ണൂരിലേക്കുള്ള യാത്രക്കിടയില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ സ്വാമിജിയെ കൊല്ലങ്കോട് രാജാവായ വാസുദേവരാജായുടെ സേവകനായിരുന്ന ഒരു ബ്രാഹ്മണന്‍ കണ്ട് പരിചയപ്പെട്ടു. രൂപത്താല്‍ത്തന്നെ സ്വാമിജിയിലേക്ക് ആകൃഷ്ടനായ അദ്ദേഹം പത്തുരൂപ ദക്ഷിണ നല്‍കുവാന്‍ തുനിഞ്ഞപ്പോള്‍ ഒരു നേരത്തെ ഊണിന് ആവശ്യമായ രണ്ടണ (ഇന്നത്തെ പന്ത്രണ്ട് പൈസ) മാത്രം എടുത്ത് ബാക്കി സ്വാമിജി ആ ബ്രാഹ്മണനെത്തന്നെ ഏല്‍പ്പിച്ചു.
പാലക്കാട് നിന്നും ഷൊര്‍ണൂരിലെത്തിയ സ്വാമിജി ചില വിദ്യാര്‍ത്ഥികളുമായി പരിചയത്തിലായി. അവരൊന്നിച്ച് വഞ്ചിയില്‍ ഭാരതപ്പുഴ കടന്നതിനുശേഷം ഒരു കാളവണ്ടിയില്‍ അദ്ദേഹം തൃശൂരിലേക്ക് പുറപ്പെട്ടു. തൃശൂരിലെത്തിയ സ്വാമിജി തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന ഡി.എ.സുബ്രഹ്മണ്യയ്യരുടെ അതിഥിയായി.
അക്കാലത്ത് തൃശൂരില്‍നിന്ന്, കൊച്ചിയിലേക്കുള്ള യാത്രാസൗകര്യം വഞ്ചിയിലായിരുന്നു. യാത്രാമധ്യേ സ്വാമിജി കൊടുങ്ങല്ലൂരിലെത്തി. അവിടെ അദ്ദേഹം മൂന്ന് ദിനരാത്രങ്ങള്‍ ചെലവഴിച്ചു. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാനുമായും ‘ഭട്ടന്‍ തമ്പുരാന്‍’ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന ഗോദവര്‍മതമ്പുരാനുമായും സ്വാമിജി ചില വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു.
തമ്പുരാക്കന്മാരോട് സ്വാമിജി ചോദിച്ചു. ‘എന്തുകൊണ്ടാണ് എനിക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത്?”
”ജാതിയേതാണെന്ന് അറിയാത്തതിനാലാണ്.”
”ക്ഷേത്രാരാധനയ്ക്ക് ജാതി അറിയേണ്ടത് ആവശ്യമോ? ഈ തര്‍ക്കം മൂന്ന് ദിവസം നീണ്ടുനിന്നു. മൂന്നാമത്തെ ദിവസം തര്‍ക്കത്തില്‍ പരാജയപ്പെട്ട തമ്പുരാക്കന്മാര്‍ അടുത്ത പ്രഭാതത്തില്‍ ദേവീദര്‍ശനത്തിനായി തങ്ങളോടൊപ്പം സ്വാമിജിക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാമെന്ന് സമ്മതിച്ചു.
പക്ഷേ അടുത്ത പ്രഭാതം പുലരുംമുമ്പേ സ്വാമിജി കൊടുങ്ങല്ലൂരില്‍ നിന്ന് യാത്രയായിക്കഴിഞ്ഞിരുന്നു. ഇവിടെവെച്ചാണ് സ്വാമിജി ആദ്യമായി സ്ത്രീകള്‍ ശുദ്ധമായും-സ്പഷ്ടമായും സംസ്‌കൃതത്തില്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് കേട്ടതത്രേ.
കൊടുങ്ങല്ലൂരില്‍നിന്ന് വഞ്ചിയില്‍ പുറപ്പെട്ട് 1892 ഡിസംബര്‍ 3-ാം തീയതി രാവിലെ സ്വാമികള്‍ കൊച്ചി ജെട്ടിയില്‍ എത്തിച്ചേര്‍ന്നു. വിശാഖപട്ടണം കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന ഡബ്ല്യു.സി.രാമയ്യ അക്കാലത്ത് കൊച്ചി ദിവാന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാമയ്യയുടെ സഹായത്താല്‍ സ്വാമിജി അമരാവതിയിലുള്ള തിരുമല ദേവസ്വം വക സ്ഥലത്ത് താമസിച്ചു. കൊച്ചിയിലെ സവാരിക്കിടയില്‍ മഹാരാജാസ് കോളേജ് സന്ദര്‍ശിക്കുകയും ലൈബ്രറിയില്‍ കുറച്ചുനേരം ചെലവഴിക്കുകയും ചെയ്തു.
രാമയ്യയുടെ വീടിന്റെ അടുത്ത് ദിവ്യനായ ഒരു സ്വാമി താമസിക്കുന്ന വിവരം സ്വാമിജി അറിഞ്ഞു. ഉടനടി അദ്ദേഹം അവിടേക്ക് പുറപ്പെട്ടു. അത് ചട്ടമ്പിസ്വാമികളായിരുന്നു. സ്വാമിജിയുടെ ആഗ്രഹപ്രകാരം ചിന്മുദ്രയുടെ തത്വം വിശദമാക്കുവാന്‍ ശ്രമിച്ചു.
ഇരുവരും സംസ്‌കൃതഭാഷയിലാണ് ആശയവിനിമയം നടത്തിയത്. സ്വാമിജി ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു’ എന്നവിടെ എഴുതുകയാണെന്ന് സ്വാമിജി ചട്ടമ്പിസ്വാമികളോട് പറഞ്ഞു.
സ്വാമിജി 1892 ഡിസംബര്‍ 6 നാണ് കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. 1892 ഡിസംബര്‍ 13 ന് അദ്ദേഹം തിരുവനന്തപുരത്തെത്തി. അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇളയരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രൊഫ.സുന്ദരരാമയ്യരുടെ ഭവനത്തിലാണ് സ്വാമിജി താമസിച്ചത്.
അന്ന് വൈകിട്ട് ഇരുവരും നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബ്ലിലേക്ക് പോയി. അവിടെവച്ച് മഹാരാജാസ് കോളേജിലെ രസതന്ത്രം പ്രൊഫസറായ മനോരമണീയം പി.സുന്ദരംപിള്ളയേയും കണ്ടു. താന്‍ ഹിന്ദുസമാജത്തിനു പുറത്തുള്ള ദ്രാവിഡനാണെന്നുള്ള പ്രൊഫ.സുന്ദരപിള്ളയുടെ വാദം കേട്ട് സ്വാമിജി അത്ഭുതപ്പെട്ടുവെന്നും ഇരുവരും തമ്മിലുള്ള സംവാദം ചൂടേറിയ തര്‍ക്കമായി പരിണമിക്കുകയും സുന്ദരംപിള്ളയെപ്പോലുള്ള പണ്ഡിതന്മാര്‍ വംശീയവാദത്തിന്റെ വക്താക്കളായി തീരുന്നതില്‍ സ്വാമിജി സഹതപിക്കുകയും ചെയ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അക്കാലത്തെ ദിവാന്‍ പേഷ്‌കാരായിരുന്ന രഘുനാഥറാവുവും പിന്നീട് ദിവാന്‍ പേഷ്‌കാരായിത്തീര്‍ന്ന കണ്ടനാട്ട് നാരായണ മേനോനും തിരുവനന്തപുരം ക്ലബിലുണ്ടായിരുന്നു. നാരായണമേനോന് എന്തോ സംഗതിവശാല്‍ നേരത്തെ പോകേണ്ടതായി വന്നു. അദ്ദേഹം ദിവാന്‍ പേഷ്‌കാരുടെ അടുത്തുചെന്ന് പാശ്ചാത്യരീതിയില്‍ സലാം പറഞ്ഞു പിരിഞ്ഞപ്പോള്‍ പ്രാചീന ബ്രാഹ്മണ സമ്പ്രദായത്തില്‍ അദ്ദേഹം ഇടതുകൈ അല്‍പ്പം പൊക്കി അനുവാദം കൊടുക്കുകയാണ് ചെയ്തത്.
ശൂദ്രന്മാരെ ബ്രാഹ്ണര്‍ അഭിവാദ്യം ചെയ്യുന്ന രീതിയായിരുന്നു അത്. സ്വാമിജി ഇത് ശ്രദ്ധിച്ചു. പേഷ്‌കാര്‍ക്കും പോകുവാനുള്ള സമയമായി. അദ്ദേഹം സ്വാമിജിയുടെ അടുത്തുചെന്ന് യാത്ര പറഞ്ഞു പിരിയുവാന്‍ പുറപ്പെട്ടപ്പോള്‍ സ്വാമിജി വെറും ‘നാരായണ’ എന്നുമാത്രം പറഞ്ഞു മിണ്ടാതെയിരുന്നു. ഇത് ദിവാന് ഒട്ടും പിടിച്ചില്ല.
അതറിഞ്ഞ ഉടനെ സ്വാമിജി ഗൗരവത്തില്‍ പറഞ്ഞു, ”മിസ്റ്റര്‍ നാരായണമേനോന്‍, നിങ്ങളോട് യാത്ര പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പ്രദായപ്രകാരമുള്ള ആചരണമേ പാടുള്ളൂവെങ്കില്‍ എന്നോട് യാത്ര പറയുമ്പോള്‍ ഞാനെന്റെ സമ്പ്രദായപ്രകാരമുള്ള ആചരണം ചെയ്താല്‍ പോരെന്ന് പറയുവാന്‍ നിങ്ങള്‍ക്കെന്ത് അവകാശമാണുള്ളത്? സ്വാമിജിയുടെ മനോധൈര്യത്തേയും സൂക്ഷ്മദര്‍ശിത്വത്തെയും സ്വഭാവവിശേഷതയെയും പ്രകാശിപ്പിക്കുന്ന ഒരു സംഭവമായിരുന്നു ഇത്.

No comments :

Post a Comment