Friday, 24 June 2016

ഉപഗ്രഹ വിക്ഷേപണത്തില്‍ ആധിപത്യം ഉറപ്പിച്ച് ഐഎസ്ആര്‍ഒ

ഉപഗ്രഹ വിക്ഷേപണത്തില്‍ ആധിപത്യം ഉറപ്പിച്ച് ഐഎസ്ആര്‍ഒ


ഒരു കാലത്ത് ബഹിരാകാശ സാങ്കേതിക വിദ്യ കൈമാറുന്നതിന് തയാറാകാത്ത രാജ്യങ്ങളാണ് ഉപഗ്രഹ വിക്ഷേപണത്തിനായി ഇപ്പോള്‍ ഇന്ത്യയെ ആശ്രയിക്കുന്നത്

17 വിദേശ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 20 ഉപഗ്രഹങ്ങളെ പിഎസ്എല്‍വി സി 34 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതോടെ ബഹിരാകാശ വാണിജ്യ രംഗത്ത് ഇന്ത്യ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. കുറഞ്ഞ ചെലവില്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ ഒരിക്കല്‍ കൂടി തെളിയിച്ചു.
ഒരു കാലത്ത് ബഹിരാകാശ സാങ്കേതിക വിദ്യ കൈമാറുന്നതിന് തയാറാകാത്ത രാജ്യങ്ങളാണ് ഉപഗ്രഹ വിക്ഷേപണത്തിനായി ഇപ്പോള്‍ ഇന്ത്യയെ ആശ്രയിക്കുന്നത്. കൂടാതെ ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്‍പില്‍ നില്‍ക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
പിഎസ്എല്‍വി സി 34, 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചത് ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ ചരിത്ര നേട്ടമാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വാണിജ്യപരമായി ഇത് വലിയ വിജയമാണ്.
അമേരിക്ക, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഇന്ത്യയില്‍ വിക്ഷേപിക്കുന്നു എന്നത് നാം വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനത്തിന്റെ വിശ്വാസതയാണ്. പിഎസ്എല്‍വി വളരെ കൃത്യമായ വിക്ഷേപണ വാഹനമാണ്.
വാണിജ്യപരമായി ബിസിനസ് പിടിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമിക്കുന്നുണ്ട്. അഞ്ച് കൊല്ലം മുന്‍പ് 1000 കോടി രൂപയുടെ വരുമാനമാണ് ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ഉണ്ടാക്കിയതെങ്കില്‍ ഇപ്പോള്‍ 2000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുന്നുണ്ട്.
ഉപഗ്രഹങ്ങളെ വ്യത്യസ്ത ഓര്‍ബിറ്റുകളില്‍ എത്തിക്കുന്നതും വിജയിച്ചു. നാലാമത്തെ സ്‌റ്റേജ് പിന്നെയും കത്തിച്ചതിന് ശേഷമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. 
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് - 2 കൂടാതെ ഗൂഗിളിന്റെ ഭാഗമായ ടെറാ ബെല്ലയുടെ സ്‌കൈസാറ്റ് ജെന്‍ 2-1 ഉം വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ഉള്‍പ്പെടുന്നു. വ്യത്യസ്ത ഓര്‍ബിറ്റുകളിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാന്‍ കഴിയുമെന്ന പരീക്ഷണവും വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു.
പിഎസ്എല്‍വി സി 34 റോക്കറ്റ് സംയോജിപ്പിക്കല്‍ പ്രക്രിയ (Video)
നാസയെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയെയും പിന്തളിയാണ് വിദേശ രാജ്യങ്ങള്‍ ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒയെ ആശ്രയിച്ചത്. 2013 ല്‍ അമേരിക്ക മിനോചര്‍ - 1 റോക്കറ്റ് ഉപയോഗിച്ച് 29 ഉപഗ്രഹങ്ങളെയും 2014 ല്‍ റഷ്യ 37 ഉപഗ്രങ്ങളെയും ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു.
ഇപ്പോഴത്തെ വിക്ഷേപണം ഉള്‍പ്പെടെ ഇതുവരെ പിഎസ്എല്‍വി മൊത്തം 74 വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അധികൃതര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയുടെ നിരീക്ഷണത്തിലാണെന്നും നിയന്ത്രണം മാതൃകമ്പനികള്‍ക്ക് കൈമാറുമെന്നും അറിയിച്ചു.
പിഎസ്എല്‍വി സി 34 ഭ്രമണപഥത്തില്‍ എത്തിച്ച ഉപഗ്രഹങ്ങള്‍
ISROകാര്‍ട്ടോസാറ്റ് - 2
നിര്‍മാണം: ഐഎസ്ആര്‍ഒ
ഭാരം: 727.5 കിലോഗ്രാം
ഉപയോഗം: ഭൗമനിരീക്ഷണം
lapanലാപന്‍ - എ3 
നിര്‍മാണം: ഇന്തോനേഷ്യ
ഭാരം: 120 കിലോഗ്രാം
ഉപയോഗം: ഭൗമനിരീക്ഷണം
birosബിറോസ് (ബെര്‍ലിന്‍ ഇന്‍ഫ്രാറെഡ് ഒപ്റ്റിക്കല്‍ സിസ്റ്റം)
നിര്‍മാണം: ജര്‍മന്‍ എയറോസ്പേസ് സെന്റര്‍, ജര്‍മനി
ഭാരം:130 കിലോഗ്രാം
ഉപയോഗം: അന്തരീക്ഷ താപനിലയെ കുറിച്ചുള്ള പഠനം
m3msatഎം3എംസാറ്റ് (മാരിടൈം മോണിറ്ററിങ് ആന്‍ഡ് മെസേജിങ് മൈക്രോ-സാറ്റ്ലൈറ്റ്)
നിര്‍മാണം: കാനഡ സ്പേസ് ഏജന്‍സി, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് കാനഡ
ഭാരം: 85 കിലോഗ്രാം

skysatസ്‌കൈസാറ്റ് ജെന്‍ 2-1 
നിര്‍മാണം: ടെറാ ബെല്ല, ഗൂഗിള്‍ കമ്പനി.
ഭാരം: 110 കിലോഗ്രം
ഉപയോഗം:ഭൂമിയുടെ ചിത്രങ്ങള്‍ എച്ച്.ഡി വീഡിയോകള്‍
ghsatജിഎച്ച്ജിസാറ്റ് - ഡി 
നിര്‍മാണം: സ്പേസ് ഫ്ളെറ്റ് ലബോറട്ടറി, യൂണിവേഴ്സിറ്റ് ഓഫ് ടൊറന്റോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എയറോസ്പേസ് സ്റ്റെഡീസ്
ഭാരം: 25.5 കിലോഗ്രാം
ഉപയോഗം:
dovഡോവ് സാറ്റ്ലൈറ്റ്സ് - ഉപഗ്രഹങ്ങള്‍
ഭാരം: 4.7 കിലോഗ്രാം
sathiyabhamasatസത്യഭാമസാറ്റ്
നിര്‍മാണം: സത്യഭാമ സര്‍വകലാശാല, ചെന്നൈ
ഭാരം: 1.5 കിലോഗ്രാം
ഉപയോഗം: ഹരിതഗൃഹ വാതകങ്ങള്‍ നിരീക്ഷിക്കാന്‍
swayamസ്വയം
നിര്‍മാണം: പുനെ കോളജ് ഓഫ് എന്‍ജിനീയറിങ്. ഭാരം: 1 കിലോഗ്രാം
ഉപയോഗം: HAM ഗ്രൂപ്പുകള്‍ക്ക് സന്ദേശം കൈമാറല്‍
വിശ്വാസം ഉറപ്പിച്ച് പിഎസ്എല്‍വി
2015 ജൂലൈയില്‍ അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി സി 28 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. 1439 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് അന്ന് ഭ്രമണപഥത്തില്‍ എത്തിച്ചത്. ആദ്യമായിട്ടായിരുന്നു ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയരുന്നത്. ഇതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കുറഞ്ഞ ചെലവില്‍ ഗുണമേന്‍മയുള്ളതായി. 2014 ല്‍ 714 കിലോഗ്രാം ഭാരമുള്ള ഫ്രാന്‍സിന്റെ സ്‌പോട്ട് 7 എന്ന ഉപഗ്രഹം പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചു.
പിഎസ്എല്‍വി സി 34 / കാര്‍ട്ടോസാറ്റ് 2 മിഷന്‍ (Video)
ബഹിരാകാശ വിമാനത്തിന്റെ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചതിനു ശേഷമാണ് 20 ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ സഹായത്തോടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ബഹിരാകാശ എജന്‍സികള്‍ രംഗത്ത് വന്നിരുന്നു. അമേരിക്കയിലെ സ്‌പേസ് ഫൗണ്ടേഷനും കൊമേഴ്‌സ്യല്‍ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനുമാണ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
അവരെക്കാളും വളരെ കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇന്ന് ഇന്ത്യയ്ക്ക് കഴിയും. സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് അവരുടെ ബിസിനസ് പോകുമെന്ന പേടിയാണ് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

വീഡിയോ, ചിത്രങ്ങള്‍ കടപ്പാട്: ഐഎസ്ആര്‍ഒ

No comments :

Post a Comment