Saturday, 17 December 2016

തെരുവുനായുടെ കടിയേറ്റത് 103000 പേർക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ടവർ 150

ഉണ്ണി കൊടുങ്ങല്ലൂര്‍

തെരുവുനായുടെ കടിയേറ്റത് 103000 പേർക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ടവർ 150

കണ്ണൂർ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്താകെ 1,03,000 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വന്നത് 150 പേർ. തെരുവുനായ് ആക്രമണത്തെ കുറിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി സംസ്ഥാനമൊട്ടാകെ തെളിവെടുപ്പു സംഘടിപ്പിച്ചെങ്കിലും പരാതിയുമായി ആകെ എത്തിയത് 150പേരാണ്. അതേസമയം കമ്മിറ്റി പ്രവർത്തനങ്ങളെ കുറിച്ചു പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമെന്നാണു കമ്മിറ്റിയുടെ വിലയിരുത്തൽ.
കേരളത്തിൽ ഓരോ വർഷവും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു സുപ്രീംകോടതി ഉത്തരവിനെ തുടർന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കമ്മിറ്റി രൂപീകരിച്ചത്. കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവ സംബന്ധിച്ചു സംസ്ഥാനത്തെ സ്ഥിതി കമ്മിറ്റി സുപ്രീംകോടതി മുൻപാകെ സമർപ്പിക്കും.
ഇതിനായി സിറ്റിങ് നടത്തുന്നുവെന്ന് അറിയിച്ചു മൂന്നുമാസം മുൻപ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു സംസ്ഥാനമൊട്ടാകെ സിറ്റിങ് സംഘടിപ്പിച്ചെങ്കിലും ദയനീയമായിരുന്നു പങ്കാളിത്തം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും തെളിവെടുപ്പിലേക്കു വിളിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് വന്ധ്യംകരണ പദ്ധതി(എബിസി) ആശാവഹമായി വിജയിച്ചിട്ടില്ലെന്നാണു കമ്മിഷൻ വിലയിരുത്തൽ. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളായവർക്കു സർക്കാരിൽ നിന്നു മതിയായ നഷ്ടപരിഹാരം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾക്കു പരാതി നൽകാം.
ബി.ജി.ഹരീന്ദ്രനാഥ്(നിയമ സെക്രട്ടറി), ഡോ. ആർ.രമേശ്(ആരോഗ്യ ഡയറക്ടർ) എന്നിവർ അടങ്ങിയതാണ് കമ്മിറ്റി. വിലാസം: ജസ്റ്റിസ്(റിട്ട.) എസ്.സിരിജഗൻ, ഫ്ലാറ്റ് നമ്പർ 4സി, സ്റ്റാർ പാരഡൈസ്, ചെറുപറമ്പത്ത് 1st ക്രോസ് റോഡ്, കടവന്ത്ര, കൊച്ചി–682020.

No comments :

Post a Comment