Thursday, 8 December 2016

എം.ആര്‍.ഐ യന്ത്രച്ചെലവ് നൂറിലൊന്നായി കുറയ്ക്കുന്ന കണ്ടെത്തലുമായി ഇന്ത്യക്കാര്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
ബിസ്മത്തിന്റെ അതിചാലക സ്വഭാവമാണ് ഗവേഷകര്‍ കണ്ടെത്തിയത്
ബിസ്മത്തിന്റെ അതിചാലക സ്വഭാവമാണ് ഗവേഷകര്‍ കണ്ടെത്തിയത്

എം.ആര്‍.ഐ യന്ത്രച്ചെലവ് നൂറിലൊന്നായി കുറയ്ക്കുന്ന കണ്ടെത്തലുമായി ഇന്ത്യക്കാര്‍


ബിസ്മത്തിനെ അതിചാലകമായി മാറ്റാന്‍ സാധിക്കുമെന്നാണ് എസ്.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. അതിചാലകതയെന്ന പ്രതിഭാസത്തെ തന്നെ പുനര്‍നിര്‍വചിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ കണ്ടെത്തല്‍
Published: Dec 9, 2016, 09:52 AM IST

മുംബൈ: എംആര്‍ഐ മെഷീന്റെ ചെലവ് നൂറിലൊന്നായി കുറക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷകര്‍. മുംബൈയില്‍ 'ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി' ( TIFR ) ലെ ഗവേഷകര്‍ അതിചാലകതയെപ്പറ്റി നടത്തിയ സുപ്രധാന കണ്ടെത്തലാണ്, എംആര്‍ഐ സ്‌കാനിങ് മെഷീന്റെ വില വന്‍തോതില്‍ കുറയ്ക്കാന്‍ വഴിയൊരുക്കുക.
ബിസ്മത്ത് ലോഹത്തിന്റെ അതിചാലക സ്വഭാവം കണ്ടെത്തുകയും തെളിയിക്കുകയുമാണ് ടിഐഎഫ്ആര്‍ഐ ഗവേഷകനായ എസ്.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്. തെല്ലും ഊര്‍ജനഷ്ടമോ തടസ്സമോ ഇല്ലാതെ ഒരു പദാര്‍ഥത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന അവസ്ഥയാണ് അതിചാലകത ( superconductivity ) എന്ന് പറയുന്നത്.
ബിസ്മത്തിന് അതിചാലക സ്വഭാവമുണ്ടെന്ന് 1954 ല്‍ ഡബ്ല്യു.ബുക്കല്‍, ആര്‍.ഹില്‍ഷ്ച് എന്നീ ഗവേഷകര്‍ നിഗമനത്തിലെത്തിയിരുന്നു. ഇത്രകാലവും ഇക്കാര്യം ഒരു തര്‍ക്കവിഷയമായി ശാസ്ത്രരംഗത്ത് നിലനിന്നു. ആ തര്‍ക്കത്തിനാണ് ഡോ.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ അറുതിവരുത്തുന്നത്.
ഡോ.എസ്.രാമകൃഷ്ണന്‍
താപനില മൈനസ് 273 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്തുമ്പോള്‍ ബിസ്മത്ത് ഒരു അതിചാലകമായി മാറുന്നു എന്നാണ് ഗവേഷകര്‍ കണ്ടത്. അതിചാലകതയെന്ന പ്രതിഭാസത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ കണ്ടെത്തല്‍ കാരണമായേക്കാം. പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
1957ലെ 'ബാര്‍ഡീന്‍-കൂപ്പര്‍-ഷ്രീഫര്‍ ( BCS ) സിദ്ധാന്തം' ആണ് അതിചാലകതയെന്ന പ്രതിഭാസം വിശദീകരിക്കാന്‍ നിലവിലുള്ള തിയറി. ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച മൂന്ന് ഗവേഷകര്‍ 1972 ലെ നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. എന്നാല്‍, നൊബേല്‍ ലഭിച്ച ബിസിഎസ് സിദ്ധാന്തമുപയോഗിച്ച് ബിസ്മത്തിന്റെ അതിചാലക സ്വഭാവം വിശദീകരിക്കാനാവില്ല. ആ സിദ്ധാന്തം തന്നെ മാറ്റിയെഴുതേണ്ടി വരുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു.
ബിസ്മത്തിന്റെ അതിചാലകത വിശദീകരിക്കുന്നതിന് പുതിയൊരു സിദ്ധാന്തം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഗവേഷണസംഘത്തിലെ ഡോ. അറുമുഖം തമിഴ്‌വേല്‍ പറഞ്ഞു. ടിഐഎഫ്ആര്‍ ഗവേഷകര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
എംആര്‍ഐ യന്ത്രത്തിന്റെ വില വന്‍തോതില്‍ കുറയാന്‍ പുതിയ കണ്ടെത്തല്‍ വഴി തെളിക്കും
ഒട്ടേറെ മേഖലകളില്‍ പ്രയോജനപ്പെടുന്ന കണ്ടെത്തലാണിത്. ഉദാഹരണത്തിന് ശരീരത്തിന്റെ ആന്തരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും രോഗനിര്‍ണയത്തിനും ഉപയോഗിക്കുന്ന മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ് (എംആര്‍ഐ) യന്ത്രങ്ങളുടെ കാര്യം പരിഗണിക്കാം. അതിചാലകതയെന്ന പ്രതിഭാസത്തിന്റെ സഹായത്താലാണ് എംആര്‍ഐ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നിലവിലുള്ള എംആര്‍ഐ യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന അതിചാലകം നിയോബിയം-ടൈറ്റാനിയം ( Niobium-Titanium ) ലോഹസങ്കരമാണ്. ഭീമമായ വിലയുള്ള ലോഹസങ്കരമാണിത്. ഇതിന്റെ സ്ഥാനത്ത് അതിചാലകമായി ബിസ്മത്ത് ഉപയോഗിക്കാനായാല്‍, എംആര്‍ഐ യന്ത്രത്തിന്റെ നിര്‍മാണച്ചെലവ് നൂറിലൊന്നായി കുറയ്ക്കാന്‍ കഴിയും. ഇപ്പോള്‍ ഒരു എംആര്‍ഐ യന്ത്രത്തിന്റെ വില ഏതാണ്ട് 10 കോടി രൂപയാണ്.

No comments :

Post a Comment