Thursday, 15 December 2016

നികുതിവകുപ്പ് ഇതുവരെ പിടിച്ചത് ആയിരം കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍

നികുതിവകുപ്പ് ഇതുവരെ പിടിച്ചത് ആയിരം കോടി

ന്യൂഡല്‍ഹി:  നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്ത് ഇതുവരെ നടന്ന 36 പരിശോധനകളില്‍ 1000 കോടി രൂപയിലധികം പിടിച്ചെടുത്തതായി ആദായനികുതിവകുപ്പ് വെളിപ്പെടുത്തി. ബുധനാഴ്ച മാത്രം വിവിധ സ്ഥലങ്ങളില്‍ നിന്നായി പഴയതും പുതിയതുമായ 11.64 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് കള്ളപ്പണം തേടി ആദായനികുതി വകുപ്പ് രാജ്യവ്യാപക റെയ്ഡ് തുടരുന്നു. സി.ബി.ഐ.യും വിമാനത്താവളങ്ങളില്‍ സി.ഐ.എസ്.എഫും ഇതോടൊപ്പം പരിശോധന നടത്തുന്നുണ്ട്.
ബുധനാഴ്ച മാത്രം രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍നിന്നായി പഴയതും പുതിയതുമായ 10.97 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. കര്‍ണാടകയിലും ഗോവയിലുമായി 3.57 കോടി, ഡല്‍ഹിയില്‍ 3.25 കോടി, ചണ്ഡീഗഢില്‍നിന്ന് 2.18 കോടി, മുംബൈയില്‍ 1.23 കോടി, അസമില്‍നിന്ന് 25 ലക്ഷം, ഛത്തീസ്ഗഢില്‍ 13.93 ലക്ഷം, ഗുജറാത്തില്‍നിന്ന് ഒരു ലക്ഷം, രാജസ്ഥാനില്‍നിന്ന് നാലു ലക്ഷം എന്നിങ്ങനെയാണ് ബുധനാഴ്ച പിടിച്ചെടുത്തത്.

കര്‍ണാടകയിലും ഗോവയിലുമായി 3.57 കോടി


കര്‍ണാടകയിലും ഗോവയിലുമായി നടത്തിയ പരിശോധനയില്‍ 3.57 കോടി രൂപ കണ്ടെടുത്തു. ഇതില്‍ 2.93 കോടി പുതിയ നോട്ടുകളാണ്. ബെംഗളൂരുവിലെ യശ്വന്ത്പുരിലുള്ള ഫ്‌ലാറ്റില്‍നിന്ന് 2.89 കോടി കണ്ടെടുത്തു. പ്രായമായ ഒരു സ്ത്രീ മാത്രമാണ് ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഇതില്‍ 2.25 കോടി രൂപ 2000-ന്റെ നോട്ടുകളാണ്.
മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍നിന്ന് മറ്റൊരു പരിശോധനയില്‍ 67.98 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു.
കര്‍ണാടകയിലും ഗോവയിലുമായി ഇതുവരെ 29.86 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 20.22 കോടി പുതിയ നോട്ടുകളാണ്. 15.6 കിലോ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.

ഡല്‍ഹിയില്‍ 3.25 കോടി


ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലില്‍ അഞ്ചുപേരില്‍നിന്നായി 3.25 കോടിയുടെ അസാധുനോട്ടുകള്‍ പിടിച്ചു. മുംബൈ കേന്ദ്രമായുള്ള ഹവാല സംഘത്തിന്റെ ഏജന്റുമാരാണിവര്‍.

ചണ്ഡീഗഢില്‍ 2.18 കോടി


ചണ്ഡീഗഢില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ 2.18 കോടി രൂപ പിടികൂടി. 18 ലക്ഷത്തിന്റെ പുതിയ നോട്ടുകളുള്‍പ്പെടെയാണിത്.

മുംബൈയില്‍ 1.23 കോടി


മുംബൈയിലും പരിസരങ്ങളിലുമായി 1.23 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ട് പിടിച്ചെടുത്തു. അഞ്ചുപേര്‍ പിടിയിലായി. താനെയില്‍ ഒരുകോടിയും കോപ്പര്‍ ഖൈര്‍നയില്‍ 23.70 ലക്ഷവും പിടികൂടി. 20 ശതമാനം കമ്മിഷന്‍ വാങ്ങി പഴയ 500, 1000 നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.

അസമില്‍ 25 ലക്ഷം


അസമിലെ ഗോലഘട്ടില്‍ നാല് വ്യവസായികളില്‍നിന്ന് 25 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. 30 ലക്ഷത്തിന്റെ അസാധുനോട്ടുകളുമായി ജോര്‍ഹട്ടിലെത്തിയ ഇവര്‍ 2000 ആക്കി മാറ്റുകയായിരുന്നു.

ഛത്തീസ്ഗഢില്‍ 13.93 ലക്ഷം


റായ്ഗഢില്‍ വ്യവസായില്‍നിന്ന് 13.93 ലക്ഷം രൂപ പിടിച്ചെടുത്തു. പഴയ നോട്ടുകള്‍ മാറ്റി പുതിയവ നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 7.76 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകളും 24,000 രൂപയുടെ പഴയ 500 രൂപ നോട്ടുകളും പിടിച്ചു. 17 ബാങ്ക് പാസ്ബുക്കുകള്‍, 40 എ.ടി.എം. കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍ തുടങ്ങിയവയും കണ്ടെടുത്തു.

ഗുജറാത്തില്‍ ഒരു ലക്ഷത്തിന്റെ കള്ളനോട്ട്


ഗുജറാത്തിലെ സൂറത്ത്, കച്ച് എന്നിവിടങ്ങളില്‍നിന്നായി 1.09 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. മൂന്നുപേരെ അറസ്റ്റുചെയ്തു. സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുര്‍ഹാനുദ്ദീന്‍ സജ്ജദ് എന്നയാളുടെ പക്കല്‍നിന്ന് 50,000 രൂപയുടെ 500-ന്റെ കള്ളനോട്ടുകള്‍ പിടിച്ചു. കച്ചിലെ മധാപാര്‍ ഗ്രാമത്തില്‍നിന്നാണ് മറ്റു രണ്ടുപേര്‍ പിടിയിലായത്.

രാജസ്ഥാനില്‍ നാലുലക്ഷം


രാജസ്ഥാനിലെ ചുരു ജില്ലയില്‍നിന്ന് മൂന്ന് വ്യക്തികളില്‍നിന്നായി നാലുലക്ഷം രൂപ പിടികൂടി. ഇതില്‍ ഒരു ലക്ഷം രൂപയുടെ 2000 നോട്ടുകളുണ്ട്.

വിമാനത്താവളങ്ങളില്‍നിന്ന് പിടിച്ചത് 70 കോടിയും 170 കിലോ സ്വര്‍ണവും

നോട്ട് അസാധുവാക്കിയതിനുശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്നായി 70 കോടി രൂപയും 170 കിലോ സ്വര്‍ണവും പിടികൂടിയതായി സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് അറിയിച്ചു. ഇവയില്‍ കൂടുതലും പുതിയ നോട്ടുകളാണ്.
കള്ളപ്പണവും സ്വര്‍ണവുമുണ്ടെന്ന് സി.ഐ.എസ്.എഫ്. നല്‍കിയ വിവരങ്ങളെത്തുടര്‍ന്ന് വിവിധ ഏജന്‍സികളാണ് ഇത്രയും തുക പിടികൂടിയത്.

No comments :

Post a Comment