Saturday, 17 December 2016

ജമ്മുകശ്മീരിന് പരമാധികാരം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ജമ്മുകശ്മീരിന് പരമാധികാരം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

ശ്രീനഗര്‍: ഭരണഘടന അനുവദിച്ചു നല്‍കിയ ചില പ്രത്യേക അധികാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ ഒരു ഫെഡറല്‍ സംസ്ഥാനം എന്നതിനപ്പുറമുള്ള പരമാധികാരം കശ്മീരിനില്ലെന്ന് സുപ്രീംകോടതി.
കശ്മീരില്‍ ജനങ്ങള്‍ ആദ്യാവസാനം ഇന്ത്യന്‍ പൗരന്‍മാരാണെന്നും ഇന്ത്യന്‍ ഭരണഘടനയെ അനുസരിച്ചാണ് അവര്‍ ജീവിക്കേണ്ടതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തമായി ഭരണഘടനയുള്ള ഒരേ ഒരു സംസ്ഥാനമാണ് ജമ്മു കശ്മീര്‍. പണം തിരിച്ചടയ്ക്കാത്ത കടക്കാര്‍ക്കെതിരെ നേരത്തെ ബാങ്കുകള്‍ നടപടി സ്വീകരിച്ചപ്പോള്‍ സ്ഥിരം താമസക്കാരുടെ സ്വത്തിന് ജമ്മു-കശ്മീര്‍ ഭരണഘടന നല്‍കുന്ന സംരക്ഷണം ചൂണ്ടിക്കാട്ടി ജമ്മു-കശ്മീര്‍ ഹൈക്കോടതി അത് തടഞ്ഞിരുന്നു.
ഇതിനെതിരെ എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി കൊണ്ടാണ് ജമ്മു-കശ്മീരിന് നല്‍കിയ പ്രത്യേക പദവി പരമാധികാരമായി തെറ്റിദ്ധരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
കടം തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സമെന്റ് ഓഫ് സെക്യൂരിറ്റി ഇന്‍ട്രസ്റ്റ് ആക്ട് 2002 സംസ്ഥാനത്തെ സ്ഥിരം താമസക്കാര്‍ക്ക് ബാധകമല്ലെന്ന ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.
ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന ഉണ്ടാക്കാനും അത് പാലിക്കാനും അനുവാദമുണ്ടെങ്കിലും അതിനൊരിക്കലും ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട അധികാരം മാത്രമേ ജമ്മു-കശ്മീരിനുമുള്ളൂ. ആ സംസ്ഥാനവും അവിടുത്തെ ജനങ്ങളും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയരായി വേണം ജീവിക്കുവാന്‍. സംസ്ഥാനത്തിന് പ്രത്യേക ഭരണഘടനയുണ്ടെങ്കിലും അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ വരുന്നതാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കാത്ത ഒരു പരമാധികാരവും ജമ്മു-കശ്മീരിനില്ല. - കോടതി പറയുന്നു. 

No comments :

Post a Comment