Sunday, 25 September 2016

അറബിക്കടല്‍ അഭിഷേകം നടത്തുന്ന നിഷ്കളങ്ക മഹാദേവന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

അറബിക്കടല്‍ അഭിഷേകം നടത്തുന്ന നിഷ്കളങ്ക മഹാദേവന്‍

വെബ് ഡെസ്‌ക്
August 5, 2016
nishkalankലോകത്തിലെ തന്നെ ഒരു മഹാത്ഭുതമാണ് ഈ ക്ഷേത്രം.. സമുദ്രത്തിനടിയിൽ ഒരു ശിവ ക്ഷേത്രം. അറബിക്കടല്‍ അഭിഷേകം നടത്തുന്ന ആരാധന മൂർത്തി, മഹാദേവൻ -നിഷ്കളങ്ക മഹാദേവ്….. കടല്‍ത്തിര പിൻവാങ്ങിയ ഭൂമിയിലൂടെ രണ്ടുകിലോമീറ്ററോളം നടന്ന് ഭക്തര്‍ ഇഷ്ടദൈവത്തെ പ്രാർത്ഥിക്കാനെത്തുന്നു. എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ കടൽ മാറിക്കൊടുക്കുന്നത് അത്ഭുത കാഴ്ചയാണ്. ഒരു മണിക്ക് ശേഷം ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാൻ തുടങ്ങുകയും വെള്ളം മാറിനിന്ന്കൊടുത്ത് ഭക്തർക്ക് ശിവാരാധനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ക്ഷേത്രപരിസരത്തുള്ള പാണ്ഡവക്കുളത്തിൽ കൈകാലുകൾ ശുദ്ധിയാക്കിയിട്ടാണ് ഭക്തര്‍ ആരാധന നടത്തുക. രാത്രിയിൽ വീണ്ടും ക്ഷേത്രം കടലിനടിയിലാകും.
ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ഭവനഗറിലുള്ള കോലിയക്ക് എന്ന സ്ഥലത്താണ്. പഞ്ചപാണ്ഡവര്‍ ആരാധിച്ചിരുന്നതെന്നു കരുതുന്ന സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളാണ് ഇവിടെ പ്രാര്‍ത്ഥനാമൂർത്തികൾ. അതോടൊപ്പം ഓരോ ലിംഗത്തിനു മുൻപിലും ഓരോ നന്ദിയുമുണ്ട്. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങിനെയാണ്‌. മഹാഭാരതയുദ്ധം ജയിച്ച പാണ്ഡവർക്ക് അഗാധമായ ദുഃഖമുണ്ടായി – സ്വന്തം ബന്ധു മിത്രങ്ങളെ അവരുടെ തെറ്റുകൊണ്ടാണെങ്കിൽപ്പോലും കൊല്ലേണ്ടിവന്നില്ലേ, ഈ പാപത്തിനെന്തുണ്ട് പരിഹാരം.
എല്ലാ ദുഖത്തിനും പരിഹാരമായ കൃഷ്ണനെത്തന്നെ അവരഭയം പ്രാപിച്ചു.
ശ്രീ കൃഷ്ണൻ അവർക്കൊരു കറുത്ത കൊടിയും കറുത്ത പശുവിനെയും കൊടുത്തു. ഈകൊടിയുമേന്തി കറുത്ത പശുവിനെ പിന്തുടരാൻ നിർദേശിച്ചു. എപ്പോഴാണോ ഇവ രണ്ടും വെളുപ്പുനിറമാകുന്നത് അപ്പോൾ അവരുടെ കളങ്കങ്ങൾ ക്ഷമിക്കപ്പെടുമെന്നും അവിടെ ശിവന്റെ സാന്നിധ്യമുണ്ടെന്നും അവിടെ ശിവനെ തപസ്സു ചെയ്യുന്നത് ഉത്തമമാണെന്നും ഉപദേശിച്ചു.
പഞ്ചപാണ്ഡവർ ഈ നിർദ്ദേശം ശിരസ്സാവഹിച്ചു ദിനരാത്രങ്ങളലഞ്ഞു. പല പുണ്യസ്ഥലങ്ങളും സന്ദർശിച്ചു. പക്ഷെ പശുവും കൊടിയും കറുത്തുതന്നെ. യാത്രാമധ്യേ അവർ കോളിയാക്കിലെ കടല്‍തീരത്തെത്തി. അപ്പോഴതാ കൂടെയുള്ളത് വെളുത്തപശു, കൈയിലെ കൊടി വെളുപ്പ്. ശ്രാവണമാസത്തിലെ അമാവാസി ദിവസമായിരുന്നു അത് എന്ന് വിശ്വസിക്കപ്പെടുന്നു. പാണ്ഡവർ അവിടെ തപസ്സാരംഭിച്ചു. അവരിൽ സംപ്രീതനായ ശിവൻ അവരോരോരുത്തരുടെ മുൻപിലും പ്രത്യേക ശിവലിംഗമായി പ്രത്യക്ഷമായി. ശിവപ്രീതിയിൽ സന്തോഷിച്ച അവർ ശിവലിംഗങ്ങളെ അത്യധികം ഭക്തിയോടെആരാധിച്ചു മടങ്ങിപ്പോയി.
പഞ്ചപാണ്ഡവരെ കളങ്ക വിമുക്തരാക്കിയ മഹാദേവനെ നിഷ്കളങ്ക മഹാദേവനായി ആരാധിച്ചുതുടങ്ങി. അമാവാസി ദിവസങ്ങളിൽ ഇവിടെ പ്രത്യക ആരാധനകളുണ്ട്. ഇവിടെ ചിതാഭസ്മം നിമഞ്ജനം ചെയ്താൽ പരേതാത്മാക്കൾക്കു മോക്ഷപ്രാപ്തിയുണ്ടാകും എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ കൊടിമാറ്റൽ വര്‍ഷത്തിലൊരിക്കലാണ് നടക്കുക. ഭവനഗർ രാജവംശത്തിന്റെ അവകാശമാണത്. ഈ മാറ്റുന്ന കൊടി അടുത്ത 364 ദിവസവും നിലനിന്നു പോരുന്നു – ആഞ്ഞടിക്കുന്ന തിരകളോ, ആയിരങ്ങളെ സംഹരിച്ചലറിയാടിയ സുനാമിയോ ഈ കൊടിയേ വീഴ്ത്തിയിട്ടില്ല. എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടൽക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വർഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല എന്നതും അത്ഭുതം.


ജന്മഭൂമി: http://www.janmabhumidaily.com/news456587#ixzz4LHu3lrKl

No comments :

Post a Comment