Friday, 30 September 2016

എണ്ണ ഉത്‌പാദനം കുറയ്ക്കാൻ ഒപെക്‌ ; വില കൂടിയേക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍

എണ്ണ ഉത്‌പാദനം കുറയ്ക്കാൻ ഒപെക്‌ ; വില കൂടിയേക്കും


കുവൈത്ത്‌ സിറ്റി: എണ്ണ ഉദ്‌പാദനം കുറയ്ക്കാൻ എണ്ണ ഉദ്‌പാദക രാഷ്‌ട്രങ്ങളുടെ സംഘടന ഒപെക്‌ തീരുമാനിച്ചു.

അൾജീരിയയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ്‌ ഉദ്‌പാദനം പരിമിതപ്പെടുത്താനുള്ള തീരുമാനമെടുത്തത്‌. എണ്ണ ഉദ്‌പാദനം പ്രതിദിനം 32.5-33.0 ദശലക്ഷം ബാരലായി കുറയ്ക്കും.വാർത്ത വന്നതോടെ എണ്ണവില അഞ്ചുശതമാനം കൂടി ബാരലിന് 48 ഡോളറായി.2008 നുശേഷം ആദ്യമായാണ് ഒപെക്  ഉത്പാദനം കുറയ്ക്കുന്നത്.

ഖത്തർ എണ്ണമന്ത്രി ഡോ. മുഹമ്മദ്‌ ബിൻ സാലെ അൽ-സാദയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

ആഗോളതലത്തിലെ എണ്ണവിലയിടിവ്‌ നേരിടുന്നതിന്‌ പ്രതിദിന എണ്ണ ഉദ്‌പാദനം പരിമിതിപ്പെടുത്തുന്നതിന്‌ ഒപെക്‌ അംഗരാജ്യങ്ങൾ യോഗത്തിൽ ധാരണയിലെത്തി. ആഗോളവിപണിയിൽ ക്രൂഡോയിൽ വില കുറയുന്നത്‌ കണക്കിലെടുത്താണ്‌ ഉദ്‌പാദനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്‌. ഉദ്‌പാദനം കുറയ്ക്കുന്നതോടെ എണ്ണവില കൂടുമെന്നാണ്‌ വിലയിരുത്തുന്നത്‌.

ഒപെക്‌ അംഗരാജ്യങ്ങൾ ഉദ്‌പാദനം കുറയ്ക്കുന്നതോടെ പ്രതിദിന ഉദ്‌പാദനത്തിൽ 7,50,000 ബാരൽ ക്രൂഡോയിലിന്റെ കുറവുണ്ടാകും. ഏറ്റവും വലിയ എണ്ണ ഉദ്‌പാദക രാജ്യങ്ങളായ ഇറാനും സൗദി അറേബ്യയും ധാരണയിലെത്തി. ഇറാൻ ഉദ്‌പാദനം കുറയ്ക്കുകയാണെങ്കിൽ സമാനമായ നടപടിയ്ക്ക്‌ തയ്യാറാണെന്ന്‌ സൗദി അറേബ്യ അറിയിച്ചു.

ഒരു ഇടവേളയ്ക്ക്‌ ശേഷമാണ്‌ എണ്ണ ഉദ്‌പാദനം കുറയ്ക്കുന്നതിന്‌ ഒപെക്‌ ധാരണയിലെത്തിയത്‌. ഒപെക്‌ അംഗരാജ്യങ്ങൾ എണ്ണ ഉദ്‌പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ ക്രൂഡ്‌ഓയിൽ വിലയിൽ നേരിയ വർധനവയുണ്ടായിട്ടുണ്ട്‌.

എണ്ണവിലയിടിവ്‌ തുടരുമ്പോഴും ഉദ്‌പാദനം കുറയ്ക്കുന്നതിന്‌ ഒപെക്‌ രാജ്യങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിലായിരുന്നു. കുവൈത്ത്‌ ഉൾപ്പെടെ ചില രാജ്യങ്ങൾ ഉദ്‌പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. 2020 ആകുമ്പോഴേക്കും നിലവിലെ ശേഷി ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികളാണ്‌ കുവൈത്ത്‌ ആലോചിക്കുന്നത്‌.

 എന്നാൽ ഒാരോ രാജ്യങ്ങളും ഉത്പാദനത്തിൽ എത്രമാത്രം കുറവാണ് വരുത്തേണ്ടതെന്ന കാര്യത്തിൽ നവംബർ അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ്‌ അറിയുന്നത്‌.

No comments :

Post a Comment